‘പൊലീസ് ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ല’;ആരോപണത്തില്‍ വിശദീകരണവുമായി ഡിസിപി എസ് ശശിധരന്‍

കൊച്ചി: പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ കേസിൽ നടൻ വിനായകനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിന് പിന്നാലെ എംഎല്‍എ ഉമാ തോമസ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.പൊലീസ് വിനായകനെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി വിട്ടയച്ചെന്ന ഉമ തോമസിൻെറ ആരോപണത്തില്‍ വിശദീകരണവുമായി കൊച്ചി ഡിസിപി.അദ്ദേഹത്തിനെതിരായ നിയമനടപടികള്‍ അവസാനിച്ചിട്ടില്ലെന്നും മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും ഡിസിപി പറഞ്ഞു.വിനായകന്റെ ഭാര്യയുടെ പരാതില്‍ അന്വേഷണം നടക്കുന്നതായും ഡിസിപി എസ് ശശിധരന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ല.നേരത്തെയും വിനായകന്‍ സ്റ്റേഷനിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് വിനായകന്റെ പേഴ്‌സണല്‍ പ്രശ്‌നത്തില്‍ ഒരു പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇടപെട്ടത്.അത് പേഴ്‌സണല്‍ ഇഷ്യുവായതുകൊണ്ട് പറയുന്നില്ലെന്നും ഡിസിപി പറഞ്ഞു.ലഹരിക്ക് അടിമയായ വിനായകന്റെ പേക്കൂത്തുകള്‍ മാധ്യമങ്ങളിലൂടെ കണ്ടെന്നും ഇത്ര മോശമായി പെരുമാറിയിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി നടനെ ജാമ്യത്തില്‍ വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജിലാണോ’ എന്ന് ആരോപിച്ച് ഉമ തോമസ് തൻെറ ഫെയ്‌സ്ബുക്ക് പേജിൽ വിനായകനെതിരെയും അദ്ദേഹത്തിന് സ്റ്റേഷന്‍ ജാമ്യം നല്‍കിയതിനെതിരെ കുറിപ്പിട്ടിരുന്നു.

കഴിഞ്ഞദിവസം വൈകിട്ട് ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് വിനായകന്‍ പൊലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്ളാറ്റിലേക്ക് വിളിച്ച്‌ വരുത്തുകയായിരുന്നു.ഫ്ളാറ്റിലെത്തിയ പൊലീസ് ഇരുവരുടെയും മൊഴിയെടുത്തു.എന്നാൽ അതില്‍ തൃപ്തനല്ലാത്ത വിനായകന്‍ എറണാകുളം ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ എത്തി എസ്‌ഐയോട് കയര്‍ക്കുകയായിരുന്നു.പൊലീസ് സംഘത്തിലെ വനിതാ ഉദ്യോഗസ്ഥ ആരാണെന്നറിയാന്‍ വേണ്ടിയാണ് വിനായകന്‍ ബഹളം വച്ചതെന്നാണ് പൊലീസ് പറയുന്നത്.ഇതിനിടെ സ്റ്റേഷനില്‍ വച്ച്‌ പുകവലിക്കുകയും ചെയ്തു.സ്റ്റേഷനില്‍ പുകവലിച്ചതിന് നടനെക്കൊണ്ട് പിഴയടപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *