എറണാകുളം: വൈഗയ്ക്ക് നീതി.പിതാവ് സനുമോഹന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.പ്രതിക്കെതിരെ ചുമത്തിയ അഞ്ച് കുറ്റങ്ങളും തെളിഞ്ഞു.വിവിധ വകുപ്പുകളിലായി പ്രതിക്ക് 28 വർഷം തടവുശിക്ഷ വിധിച്ച് എറണാകുളം പ്രത്യേക കോടതി.ഐപിസി 201 പ്രകാരം അഞ്ച് വർഷം തടവും 10,000 രൂപ പിഴയും, ഐപിസി 328 പ്രകാരം പത്ത് വർഷം തടവും 25,000 രൂപ പിഴയും, ജെജെ 77 പ്രകാരം മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, ജെജെ 75 പ്രകാരം പത്ത് വർഷം തടവും 25,000 രൂപ പിഴയും വിധിച്ച് കോടതി.10 വയസുകാരിയെ കൊന്ന് പുഴയിൽ തള്ളിയ കേസിൽ പിതാവ് സനുമോഹൻ കുറ്റക്കാരനാണെന്ന കോടതി വിധിക്ക് പിന്നാലെയാണ് ശിക്ഷാവിധി.
പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു.എറണാകുളത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ഇന്ന് രാവിലെ സനുമോഹൻ കുറ്റക്കാരനാണെന്ന് വിധിച്ചത്.ശിക്ഷാവിധിയിൽ വാദം ഉച്ചയ്ക്ക് ശേഷം മാറ്റിയിരുന്നു.കൊലപാതകം തെളിവ് നശിപ്പിക്കൽ മറ്റ് ജുവനൈൽ നിയമങ്ങൾ അടക്കം സനു മോഹനെതിരെ ചുമത്തിയിരിക്കുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞു.2021ലാണ് 10 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ വൈഗയുടെ അച്ഛനായ സനുമോഹൻ അറസ്റ്റിലാവുന്നത്.
2021 മാർച്ച് 21 നാണ് വൈഗയേയും സനുമോഹനേയും കാണാതായെന്ന് വാർത്ത പുറത്തുവരുന്നത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിൻറെ ചുരുളഴിച്ചത്.കായംകുളത്തെ വീട്ടിൽ നിന്ന് അമ്മയോട് യാത്ര പറഞ്ഞ് പുറപ്പെട്ടതിനുശേഷം ഇരുവരെയും ബന്ധപ്പെടാൻ സാധിച്ചില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.ഒരു മാസത്തെ തെരച്ചിലിനൊടുവിൽ കർണാടകയിലെ കാർവാറിൽ നിന്നാണ് സനുമോഹൻ പിടിയിലാവുന്നത്. മകളെ ഇല്ലാതാക്കുകയായിരുന്നു അച്ഛൻറെ ലക്ഷ്യം.
കരീലകുളങ്ങരയിലേക്കെന്നു പറഞ്ഞ് വൈകയുമായി യാത്രതിരിച്ച സനുമോഹൻ വഴിയിൽവച്ച് കോളയിൽ മദ്യം കലർത്തി 10 വയസുകാരിയെ കുടിപ്പിച്ചു.തുടർന്ന് ഫ്ലാറ്റിലെത്തി മുണ്ട് കൊണ്ട് കുഞ്ഞിൻറെ കഴുത്ത് മുറുക്കി ശരീരത്തോട് ചേർത്തുപിടിച്ച് ശ്വാസം മുട്ടിച്ചു. ബോധരഹിതയായ കുട്ടിയെ ബെഡ് ഷീറ്റിൽ പൊതിഞ്ഞ് പ്രതി മുട്ടാർ പുഴയിൽ എറിയുകയായിരുന്നു. വൈഗയുടെ മൂക്കിൽ നിന്ന് പുറത്തുവന്ന രക്തം ബെഡ്ഷീറ്റ് ഉപയോഗിച്ച് തുടച്ച് തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചു.