സ്ത്രീ പ്രാതിനിധ്യത്തില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റി; ഏറ്റുപറച്ചിലുമായി വി.ഡി സതീശന്‍

കൊച്ചി: കേരളത്തില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ പ്രാതിനിധ്യം നല്‍കുന്നതില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി. സതീശന്‍.വനിതാ സംവരണം നടപ്പായില്ലെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ സ്ത്രീകള്‍ക്ക് പരമാവധി സീറ്റുകള്‍ നല്‍കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സ്വകാര്യ വാര്‍ത്താ ചാനല്‍ നടത്തിയ കോണ്‍ക്ലേവില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു വി.ഡി സതീശന്‍.

‘എല്ലാ തെറ്റുകളെയും നമ്മള്‍ ന്യായീകരിക്കുന്നത് ശരിയല്ല.കഴിഞ്ഞ കുറേ നാളുകളായി കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് തെറ്റുണ്ട്.ആവശ്യമായ സ്ത്രീ പ്രാതിനിധ്യം കേരളത്തില്‍ കോണ്‍ഗ്രസ് കൊടുക്കാറില്ല.അത് തെറ്റാണ്.അത് ശരിയായിരുന്നുവെന്ന് വേറെ വാക്കുകള്‍കൊണ്ട് ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് തെറ്റാണ്.സംവരണം നടപ്പിലാക്കുമോയെന്നത് വേറെ പ്രശ്‌നം.ബില്‍ ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല, രാഷ്ട്രീയപാര്‍ട്ടികള്‍ സ്ത്രീകള്‍ക്ക് പരമാവധി പ്രതിനിധ്യം നല്‍കണം.തദ്ദേശസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ വന്നിട്ട് ഒരു കുഴപ്പവും സംഭവിച്ചില്ല.സ്ത്രീ പ്രതിനിധ്യത്തിന് കോണ്‍ഗ്രസ് പരമാവധി ശ്രമിക്കും’- സതീശന്‍ കോണ്‍ക്ലേവില്‍ പറഞ്ഞു.

പൊതുതിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ വോട്ട് നേടുന്നതിനുവേണ്ടി ബിജെപി കാട്ടിയ തന്ത്രമാണ് വനിതാ സംവരണ ബില്ലെന്ന് ചര്‍ച്ചയില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമില്ല. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും സംവരണമുണ്ടാകുമെന്ന് പറയാന്‍ കഴിയില്ല. നിയസഭയിലേക്കും ലോക്‌സഭയിലേക്കും മത്സരിക്കാന്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്ന മുന്നണി എല്‍ഡിഎഫാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *