തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താന്‍ സര്‍ക്കാര്‍ അടിയന്തിര മന്ത്രിതല യോഗം വിളിച്ചു.മന്ത്രിമാരായ കെ രാജന്‍, വി ശിവന്‍കുട്ടി, ജി ആര്‍ ഇനില്‍, ആന്റണി രാജു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.സംസ്ഥാനത്ത് ഇന്നലെ മുതല്‍ തുടരുന്ന ശക്തമായ മഴയിൽ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്.
നിരവധി സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് താലൂക്ക് അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു.കണ്ണമ്മൂല, അഞ്ചുതെങ്ങ്, പുത്തന്‍പാലം, കഴക്കൂട്ടം, വെള്ളായണി, പോത്തന്‍കോട് തുടങ്ങിയ സ്ഥലങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസില്‍ പ്രവേശിക്കുവാനും മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളില്‍ വേണ്ട സഹായങ്ങള്‍ എത്തിക്കുവാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും തഹസീല്‍ദാര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.കൂടാതെ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങള്‍ക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചു.