കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഇടുന്നവര്‍ക്ക് കൃത്യമായ ശിക്ഷ ലഭിക്കുന്നില്ലെന്ന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.ഇക്കാര്യം നിയമനിര്‍മാതാക്കള്‍ ഗൗരവത്തോടെ കാണണമെന്ന് കോടതി നിര്‍ദേശിച്ചു.കോട്ടയത്ത് വൈദികർ പങ്കെടുത്ത നിരാഹാരസമരത്തിൽ വൈദികർ പിടിച്ചിരുന്ന ബാനറിന്റെ സ്ഥാനത്തു മറ്റൊരു ബാനറാക്കി എഡിറ്റ് ചെയ്ത് അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ ഫേയ്സ്ബുക്കില്‍ പ്രചരിപ്പിച്ചെന്ന കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.കേസ് റദ്ദാക്കിയ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ കുറ്റം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി.ഇതിനുപിന്നാലെയാണ് നിയമനിര്‍മാതാക്കള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയത്. ഫാ.ഗീവര്‍ഗീസ് ജോണിനെതിരെ മറ്റൊരു വൈദികൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസില്‍ നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കി.ആശയവിനിമയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചു ശല്യമുണ്ടാക്കല്‍ എന്ന കുറ്റമാണ് ചുമത്തിയിരുന്നത്.കുറ്റം ഈ കേസില്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.