കൊല്ലം: കേരളം കാത്തിരുന്ന ആ ശുഭവാർത്ത എത്തി.അബിഗേൽ സാറാ റെജിയെ കണ്ടെത്തി പൊലീസ്.കൊല്ലത്തെ ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തി.ഉച്ചയോടെയാണ് കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്.കുട്ടിയെ വീട്ടിലേക്ക് എത്തിക്കാനുളള നടപടികൾ പോലീസ് ആരംഭിച്ചു.കുട്ടിയെ കാണാതായി 20 മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്.
കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലായിരുന്ന കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.വൈദ്യപരിശോധനയ്ക്കുശേഷം കുട്ടിയെ വീട്ടിലെത്തിക്കും.അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയവർക്കായി തിരച്ചിൽ തുടരുന്നു.കുട്ടിയെ ഉപേക്ഷിച്ചശേഷം ഇവർ കടന്നുകളഞ്ഞുവെന്നാണ് വിവരം.
നവംബർ 27, തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെയാണ് വീട്ടിൽനിന്ന് ട്യൂഷന് പോയ ആറുവയസ്സുകാരി അബിഗേൽ സാറാ റെജിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്.ഓയൂരിനു സമീപം പൂയപ്പള്ളി കാറ്റാടി ഓട്ടുമലയിൽ റജി ജോണിന്റെയും സിജി റജിയുടെയും മകളാണ് അബിഗേൽ സാറാ റെജി.
ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെയും കാറിലെത്തിയവർ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തുനിന്നതിനാൽ അല്പദൂരം വലിച്ചിഴച്ചശേഷം വണ്ടിയിൽനിന്ന് പുറത്തേക്ക് തള്ളിയിട്ടു.കാലുകൾ റോഡിലുരഞ്ഞ് ജോനാഥന് പരിക്കേറ്റിട്ടുണ്ട്.