കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് തയ്യാറാക്കിയ, പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രത്തോട് സാമ്യമുള്ളയാള്‍ കുണ്ടറ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി.കുഴിയം സ്വദേശിയായ ഷാജഹാൻ എന്ന വ്യക്തിയാണ് ചൊവ്വാഴ്ച രാത്രി എട്ടോടെ കുണ്ടറ സ്റ്റേഷനിലെത്തിയത്.
തനിക്ക് കേസുമായി ബന്ധമില്ലെന്നും വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജഹാന്‍ സ്റ്റേഷനില്‍ എത്തിയത്.ഷാജഹാന്റെ മുഖവുമായി രേഖാചിത്രത്തിന് സാദൃശ്യമുളളതിനാൽ പൊലീസ് ഷാജഹാനെ ചുറ്റിപ്പറ്റി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ഷാജഹാന്‍ നേരിട്ട് സ്റ്റേഷനിലെത്തിയത്.
ഷാജഹാന്‍ ബന്ധുവിനോടൊപ്പം കാഞ്ഞിരകോടാണ് താമസം.ഒരുവര്‍ഷം മുൻപ് വരെ ഷാജഹാന്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു.എന്നാല്‍ കഴിഞ്ഞ ഒരുവര്‍ഷമായി കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല.മീന്‍കച്ചവടം നടത്തിയാണ് ജീവിക്കുന്നതെന്നും ഷാജഹാന്‍ പൊലീസിനെ അറിയിച്ചു.തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട് ഷാജഹാനെ അന്വേഷണത്തിനായി വിളിപ്പിച്ചിട്ടില്ലെന്ന് കുണ്ടറ പൊലീസ് പറഞ്ഞു.