തൃശ്ശൂർ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന നേതാവിന്റെ ചാവക്കാട്ടെ വീട്ടിൽ എൻഫോഴ്സ്മെന്റ് അന്വേഷണ സംഘം റെയ്‌ഡ് നടത്തുന്നു.ചാവക്കാട് മുനയ്ക്കകടവിൽ പോപ്പുലർ ഫ്രണ്ട് നേതാവ് ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിലാണ് പരിശോധന നടക്കുന്നത്.കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.ഇഡി കൊച്ചി ഓഫീസിൽ നിന്നുള്ള സംഘമാണ് പരിശോധനക്കെത്തിയത്.പൊലീസ് സംഘവും ഇവർക്കൊപ്പമുണ്ട്.
കേരളത്തിലേക്ക് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നുവെന്ന വിവരത്തിലാണ് പരിശോധന.നേരത്തെ എൻഐഎ അറസ്റ്റ് ചെയ്ത പ്രതികളിൽ നിന്ന് ഇത് സംബന്ധിച്ച് ഇഡിക്ക് വിവരങ്ങൾ ലഭ്യമായിരുന്നു.സംസ്ഥാനത്തെ 4 ജില്ലകളിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻെറ റെയ്‌ഡ്.തൃശ്ശൂർ,എറണാകുളം,വയനാട്,മലപ്പുറം ജില്ലകളിലെ 12 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട വിവിധ ട്രസ്റ്റുകളിലും പരിശോധന പുരോഗമിക്കുന്നുണ്ട്.പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് എൻഐഎ ഡൽഹിയിൽ റജിസ്റ്റർ ചെയ്ത കേസിൻെറ ഭാഗമായാണ് പരിശോധന. പോപ്പുലർ ഫ്രണ്ടിന് വിദേശത്തു നിന്നടക്കം വരുന്ന സാമ്പത്തിക ഉറവിടം ഇല്ലാതാക്കാനുളള നടപടിയുടെ ഭാഗമായാണ് റെയ്ഡ്.വിവിധ ട്രസ്റ്റുകളുടെ മറ പറ്റിയാണ് കേരളത്തിലേക്ക് ഫണ്ട് എത്തുന്നതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.കേസിൽ ഉൾപ്പെട്ട സംസ്ഥാന നേതാക്കളിൽ പലരും ഇപ്പോൾ ഡൽഹിയിലെ ജയിലിലാണുള്ളത്.