ന്യൂഡല്‍ഹി: വധശിക്ഷയ്‌ക്കെതിരെ നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളി.വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീലാണ് യെമന്‍ സുപ്രീം കോടതി തള്ളിയത്.അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയതോടെ ഇനി നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവു നല്‍കാൻ യെമന്‍ പ്രസിഡന്റിന് മാത്രമേ കഴിയൂവെന്ന് കേന്ദ്രസര്‍ക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.
നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോകാന്‍ അനുമതി തേടിയുളള ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്.നിമിഷപ്രിയയുടെ അമ്മയുടെ അപേക്ഷ കിട്ടിയാല്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലില്‍ കഴിയുന്നത്.2017 ലായിരുന്നു കേസിനാസ്പദമായ സംഭവം.യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ.നിമിഷപ്രിയയുടെ ഹര്‍ജി നേരത്തെ യെമൻ കോടതി തള്ളിയിരുന്നു.