കണ്ണൂർ: ഇസ്രയേൽ - ഗാസ യുദ്ധം അവസാനിപ്പിക്കാതെ ഇസ്രയേൽ സൈന്യത്തിന് യൂണിഫോം നൽകില്ലെന്ന് തൊടുപുഴക്കാരനായ തോമസ് ഓലിക്കൽ നേതൃത്വം നൽകുന്ന കമ്പനിയായ മരിയൻ അപ്പാരൽസ്.2012 മുതൽ ഇസ്രയേൽ സൈന്യത്തിന് യൂണിഫോം നിർമ്മിച്ച് നൽകുന്നത് മരിയൻ അപ്പാരൽസ് കമ്പനിയാണ്.എന്നാൽ നിലവിലെ സാഹചര്യത്തിൽ യൂണിഫോം നിർമ്മിച്ച് നൽകാൻ സാധിക്കില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
കമ്പനിക്ക് ഒരു ലക്ഷം യൂണിഫോമിൻെറ ഓർഡർ ലഭിച്ച സാഹചര്യത്തിലാണ് കമ്പനി കരാറിൽനിന്നു പിൻവാങ്ങുകയാണെന്ന് അറിയിച്ചത്.യുദ്ധഭീകരത അവസാനിപ്പിക്കാതെ ഇസ്രയേൽ സൈന്യത്തിന് യൂണിഫോം നിർമ്മിച്ച് നൽകില്ലെന്നാണ് കമ്പനി തീരുമാനം.മരിയൻ അപ്പാരൽസ് കഴിഞ്ഞ 15 വർഷമായി കയറ്റുമതിക്കുളള വസ്ത്രങ്ങളാണ് നിർമ്മിക്കുന്നത്.
സ്ഥാപനത്തിൽ 1500 ൽ അധികം തൊഴിലാളികൾ ഉളളതിൽ 95 ശതമാനവും സ്ത്രീകളാണ്.മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഇസ്രയേൽ സൈന്യത്തിന് മാത്രമല്ല,ഫിലിപ്പീൻസ് ആർമി,ഖത്തർ ആർമി,കുവൈത്ത് എയർഫോഴ്സ്,കുവൈത്ത് നാഷണൽ ഗാർഡ് അടക്കം യൂണിഫോം നിർമ്മിച്ച് നൽകുന്നുണ്ട്.