കോഴിക്കോട്: വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.മീഞ്ചന്ത ഫാത്തിമ മഹലിൽ പികെ ഫാത്തിമബിയാണ് തട്ടിപ്പിന് ഇരയായത്.ഫാത്തിമബിയുടെ അക്കൗണ്ടിൽ നിന്നും അജ്ഞാതർ 19 ലക്ഷം രൂപ യുപിഐ വഴി പിൻവലിക്കുകയായിരുന്നു.ചെറൂട്ടി റോഡിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലുളള അക്കൗണ്ടിലാണ് വൻ തുകയുടെ തട്ടിപ്പ് നടന്നത്.1992 മുതൽ ഫാത്തിമബിയുടെ പേരിലുളളതാണ് അക്കൗണ്ട്.കെട്ടിടവാടക ഇനത്തിൽ ഫാത്തിമബിക്ക് ലഭിക്കുന്ന തുകയാണ് അക്കൗണ്ടിലേക്ക് വരുന്നത്.അക്കൗണ്ട് പരിശോധിക്കുകയോ പണം എടുക്കുകയോ ഇല്ലായിരുന്നു.കഴിഞ്ഞ ദിവസം ഫാത്തിമബിയുടെ മകൻ അബ്ദുൽ റസാഖ് അക്കൗണ്ട് സ്റ്റേറ്റ്മെൻെറ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.തുടർന്ന് ബാങ്ക് അധികൃതരെ അറിയിച്ച് അക്കൗണ്ട് ഇടപാടുകൾ നിർത്തിവയ്പ്പിച്ചു.ജൂലൈ 24 നും സെപ്റ്റംബർ 19 നും ഇടയിൽ പല തവണകളായാണ് പണം പിൻവലിച്ചിരിക്കുന്നത്.എടിഎം കാർഡോ ഓൺലൈൻ ഇടപാടോ ഇല്ലാത്ത അക്കൗണ്ടാണെങ്കിലും യുപിഐ വഴിയാണ് പണം പിൻവലിച്ചിരിക്കുന്നത്.ജൂലൈ 24നാണ് അക്കൗണ്ടിൽ നിന്ന് ആദ്യമായി പണം നഷ്ടപ്പെടുന്നത്.ആദ്യം ചെറിയ തുകയും പിന്നീട് പലതവണകളായി ഒരു ലക്ഷം വീതവുമാണ് പിൻവലിച്ചത്.സംഭവത്തിൽ സൈബർ പോലീസിൽ പരാതി നൽകി.