സിപിഎം പി ബി അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം മറ്റന്നാൾ തലശ്ശേരിയിൽ.
തലശ്ശേരി എല്‍.പി. സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1953 നവംബര്‍ 16നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ജനനം. ജൂനിയര്‍ ബേസിക് സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസ കാലത്ത് തന്നെ കോടിയേരി നേതൃഗുണം പ്രകടിപ്പിച്ചിരുന്നു. ചെറുപ്പത്തില്‍ പിതാവിനെ നഷ്ടപ്പെട്ട കോടിയേരിയുടെ സംരക്ഷണ ചുമതല അമ്മാവന്‍ നാണു നമ്പ്യാര്‍ക്കായിരുന്നു. അമ്മാവന്‍ നാണു നമ്പ്യാരായിരുന്നു കോടിയേരിയുടെ രാഷ്ട്രീയ ഗുരു. പഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ കമ്മിറ്റി അംഗവുമൊക്കെയായിരുന്ന അമ്മാവന്റെ വഴിയില്‍ നിന്നാണ് കോടിയേരി കമ്മ്യൂണിസ്റ്റ് അനുഭാവത്തിന്റെ ആദ്യവഴിയിലേയ്ക്ക് എത്തപ്പെട്ടത്.
തലശ്ശേരി എരിയാ സെക്രട്ടറിയും എം.എല്‍.എയും ഒരര്‍ത്ഥത്തില്‍ കോടിയേരിയുടെ രാഷ്ട്രീയഗുരുവുമായിരുന്ന എം.വി.രാജഗോപാലിന്റെ മകള്‍ വിനോദിനിയാണ് കോടിയേരിയുടെ ജീവിതസഖി. ബിനോയ് ബിനീഷ്. എന്നിവര്‍ മക്കളാണ്. ഡോ. അഖില, റിനീറ്റ എന്നിവരാണ് മരുമക്കള്‍. ആര്യന്‍ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ് എന്നിവര്‍ പേരക്കുട്ടികളാണ്.