കൊച്ചി: കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐക്ക് തിരിച്ചടി.എസ്‌എഫ്‌ഐ ചെയര്‍മാൻ സ്ഥാനാര്‍ത്ഥി കെ എസ് അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി.വീണ്ടും വോട്ടെണ്ണണമെന്ന് ഹൈക്കോടതി ഉത്തരവ്.കെഎസ് യു ചെയര്‍മാൻ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ചട്ടപ്രകാരവും, മാനദണ്ഡങ്ങൾക്കനുസരിച്ചും റീ കൗണ്ടിങ് നടത്താനും കോടതി നിർദേശിച്ചു.എസ്.എഫ്.ഐ യുടെ വിജയം ചോദ്യം ചെയ്ത് കെ.എസ്.യു സ്ഥാനാർത്ഥിയായിരുന്ന ശ്രീക്കുട്ടൻ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് കോടതി നടപടി.റീ കൗണ്ടിങ്ങിൽ അസാധു വോട്ടുകൾ പരിഗണിച്ചത് ചട്ടവിരുദ്ധതയാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
അസാധു വോട്ടുകൾ മാറ്റി പ്രത്യേകം സൂക്ഷിക്കണമെന്നാണ് ചട്ടം.എന്നാൽ ഈ ചട്ടം ലംഘിച്ചാണ് റീ കൗണ്ടിങ്ങിൽ അസാധു വോട്ടുകൾ പരിഗണിച്ചത്.വിജയിയായി ആദ്യം തന്നെ പ്രഖ്യാപിക്കുകയും പിന്നീട് റീ കൗണ്ടിംഗിൽ കൃത്രിമത്വം നടത്തുകയുമായിരുന്നുവെന്നും , മാനേജരുടെ ഭാഗത്തു നിന്നും ഇതിനായി ബാഹ്യ ഇടപെടൽ ഉണ്ടായെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു.
എസ് .എഫ് .ഐ യ്ക്ക് 895 ഉം ,കെ .എസ് .യുവിന് 896 ആയിരുന്നു ആദ്യം എണ്ണിയപ്പോൾ ഉണ്ടായിരുന്ന വോട്ട് നില. ഒരു വോട്ടിന് ശ്രീക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചതിനിടെ എസ്.എഫ്.ഐ റീ കൗണ്ടിങ്ങാവശ്യപ്പെടുകയും ആയിരുന്നു. റീ കൗണ്ടിങ്ങിൽ എസ്.എഫ്.ഐ സ്ഥാനാർത്ഥി 10 വോട്ടുകൾക്ക് വിജയിക്കുകയും ചെയ്തു. അസാധു വോട്ടുകൾ കൂടി എണ്ണിക്കൊണ്ടായിരുന്നു ഇത്.