തൃശ്ശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ആധാരം എഴുത്തുകാരൻ ജോഫി കൊള്ളന്നൂര്‍.സതീശനെ വര്‍ഷങ്ങളായി പരിചയമുണ്ടെന്ന് ജോഫി പറയുന്നു.സതീശനുമായി ഇടപാട് തുടങ്ങിയിട്ട് ഒരു കൊല്ലം.9 ആധാരങ്ങളാണ് സതീശനും ഇടനിലക്കാരനും വേണ്ടി നടത്തിക്കൊടുത്തത്.മുക്കാല്‍ കോടിയുടെ ഇടപാടായിരുന്നു അതെന്നും ജോഫി വിശദമാക്കി.സതീശൻ, ഭാര്യ, സഹോദരൻ, മധുസൂദനൻ എന്നിവര്‍ക്ക് വേണ്ടിയാണ് ആധാരങ്ങള്‍ ചെയ്തത്.സതീശൻ്റെ ദുരൂഹ ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നെന്നും ജോഫി കൊള്ളന്നൂര്‍ വ്യക്തമാക്കുന്നു.കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ സഹകരണ ബാങ്കില്‍ ഇഡി നടത്തിയ റെയ്ഡ് അവസാനിച്ചത് ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്കാണ്.
കേസിലെ മുഖ്യപ്രതി സതീശ് കുമാറിന്‍റെ ബിനാമി ഇടപാടുകളുള്ള അയ്യന്തോള്‍ സഹകരണ ബാങ്കില്‍ 24 മണിക്കൂറിന് ശേഷവും റെയ്ഡ് തുടരുകയാണ്.തൃശ്ശൂര്‍ സഹകരണ ബാങ്കിലെ പരിശോധന 17 മണിക്കൂറിലധികം സമയമെടുത്ത് പുലര്‍ച്ചെ രണ്ട് മണി വരെയാണ് നീണ്ടത്.തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്‍റും കേരളാ ബാങ്ക് വൈസ് പ്രസിഡന്‍റും സിപിഎം സംസ്ഥാന സമിതി അംഗവുമായ എംകെ കണ്ണനെ വിളിച്ചുവരുത്തി, ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്.റെയ്ഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ഇഡി റെയ്ഡിന് ശേഷം കണ്ണൻ പ്രതികരിച്ചു.ഇ ഡി ബാങ്കിലെ അക്കൗണ്ട് വിവരങ്ങള്‍ തേടുകയാണ് ചെയ്യുന്നതെന്ന് കണ്ണൻ പറഞ്ഞു.
സതീശന്റെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ തേടിയെന്നും അയ്യായിരത്തിലധികം അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇ ഡി കൊണ്ടു പോയെന്നും അദ്ദേഹം വിശദീകരിച്ചു.തന്നോട് ബാങ്കിലെത്താൻ ഇ ഡി ആവശ്യപ്പെട്ടിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് വന്നത്.തൃശൂര്‍ സഹകരണ ബാങ്കില്‍ സതീശന് ചെറിയ നിക്ഷേപങ്ങള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പരിശോധനയുടെ കൂടുതല്‍ വിവരങ്ങള്‍ ഇഡി പുറത്ത് വിട്ടിരുന്നു.എറണാകുളത്തെ വ്യവസായി ദീപക് സത്യപാലിന്റെ വീട്ടില്‍ നിന്ന് 5 കോടി വിലമതിക്കുന്ന 19 രേഖകളാണ് ഇഡി പിടികൂടിയത്.
എസ് ടി ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും പിടിച്ചെടുത്തിട്ടുണ്ട്.800 ഗ്രാം സ്വര്‍ണവും 5.5 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്.ഒളിവിലുള്ള അനില്‍ കുമാറിന്റെ വീട്ടില്‍ നിന്ന് 15 കോടി മൂല്യമുള്ള 5 രേഖകളാണ് കണ്ടെത്തി.പ്രതികള്‍ നടത്തിയ ബെനാമി രേഖകളുടെ തെളിവുകളും ഇ ഡി സംഘത്തിന് ലഭിച്ചു.മുഖ്യപ്രതിയായ സതീഷ് കുമാര്‍ നടത്തിയ ബെനാമി ഇടപാടിന്റെ രേഖകളാണ് ഇഡി കണ്ടെത്തിയത്.ആധാരം എഴുത്തുകാരുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 25 ബിനാമി രേഖകള്‍ പിടികൂടിയത്.മൂന്ന് ആധാരം എഴുത്തുകാരുടെ വീട്ടില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു.സതീഷ് കുമാറിനായി തയ്യാറാക്കിയ 25 വ്യാജ പ്രമാണനങ്ങളും പിടികൂടി.ആധാരം എഴുത്തുകാരുടെ വീട്ടില്‍ നിന്നാണ് ഇവയെല്ലാം കണ്ടെത്തിയത്.