പത്തനംതിട്ട: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പു കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അഖില്‍ സജീവിനെ ഇന്ന് തമിഴ്‌നാട്ടിലെ തേനിയില്‍നിന്നും പ്രത്യേക പൊലീസ് സംഘം പിടികൂടിയിരുന്നു.പൊലീസിൻെറ ചോദ്യം ചെയ്യലിൽ തനിക്ക് നിയമന തട്ടിപ്പു കേസില്‍ യാതൊരു പങ്കുമില്ലെന്നും പരാതിക്കാരനായ ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ലെന്നും പറയുന്നു.
കൂടാതെ കേസില്‍ ആരോഗ്യമന്ത്രിയുടെ സ്റ്റാഫായ അഖില്‍ മാത്യുവിന് ബന്ധമില്ലെന്നും, ലെനിന്‍, ബാസിത്, റഹീസ് എന്നിവരാണ് തട്ടിപ്പില്‍ ഉണ്ടായിരുന്നതെന്നും പറഞ്ഞ അഖില്‍ സജീവ്, നിരവധി പേരില്‍നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും മൊഴി നല്‍കി.എന്നാല്‍ അഖിലിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.നിയമനത്തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ്.
കന്റോണ്‍മെന്റ് പൊലീസിന്റെ ചോദ്യം ചെയ്യലിലൂടെ കേസിലെ ദുരൂഹത നീങ്ങിയേക്കുമെന്നാണു കരുതുന്നത്.ചെന്നൈ പൊലീസിന്റെ സൈബര്‍ വിഭാഗവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് തേനിയില്‍നിന്ന് പ്രതിയെ കണ്ടെത്തിയത്.അഖില്‍ സജീവിന്റെ വൈദ്യപരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയതായും വൈകീട്ട് കോടതിയില്‍ ഹാജരാക്കുമെന്നും പത്തനംതിട്ട പൊലീസ് അറിയിച്ചു.