കോഴിക്കോട്: കുസാറ്റ് ദുരന്തത്തില്‍ മരിച്ച വിദ്യാര്‍ഥി സാറ തോമസിന് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും.സാറയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി കോഴിക്കോട് താമരശേരി കോരങ്ങാട് അല്‍ഫോൻസാ സ്കൂളിലെത്തിച്ചപ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തി അന്തിമോപചാരം അര്‍പ്പിച്ചത്.സാറയുടെ സംസ്കാരം നാളെ നടക്കും.
ദുരന്തത്തില്‍ മരിച്ച വിദ്യാര്‍ഥി അതില്‍ തമ്പിയുടെ മൃതദേഹം സംസ്കരിച്ചു.കൂത്താട്ടുകുളം വടകര സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയിലായിരുന്നു സംസ്കാരച്ചടങ്ങുകള്‍.അപകടത്തില്‍ മരിച്ച ഇലക്‌ട്രീഷ്യനായ പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിൻ ജോസഫിന്റെയും സംസ്കാരം ഇന്ന് വൈകിട്ട് നടക്കും.അപകടത്തില്‍ മരിച്ച മറ്റൊരു വിദ്യാര്‍ഥി പറവൂര്‍ സ്വദേശിനി ആൻ റിഫ്ത റോയിയുടെ സംസ്കാരം ചൊവ്വാഴ്ചയാണ്.
സംഭവത്തിൽ കുസാറ്റ് വി സിക്കെതിരെ സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് എം തീക്കാടൻ കളമശേരി പൊലീസിൽ പരാതി നൽകി.വി സിക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.നിലവിൽ 42 പേരാണ് അപകടത്തിൽപ്പെട്ട് ചികിത്സയിലുളളത്.ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.രണ്ട് പേരും വെൻെറിലേറ്ററിലാണ് ഉളളത്.അഞ്ച് പേർ ഐസിയുവിലും 35 പേർ വാർഡിലുമാണ് ഉളളത്.
കുടുംബാംഗങ്ങളുടെയും നാടിെൻറയും ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പു വരുത്താൻ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.ദുഃഖസൂചകമായി ഞായറാഴ്‌ച നവകേരള സദസിെൻറ ഭാഗമായുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കിയിരുന്നു.