തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയില്‍ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പുതിയ വഴിത്തിരിവ്.കേസില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.അറപ്പുര റസിഡന്‍സ് അസോസിയേഷന്‍ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
ദൃശ്യങ്ങളിൽ കുട്ടിയേയും കൊണ്ട് ഒരു സ്ത്രീ റസിഡന്‍സ് അസോസിയേഷന്‍ ഓഫീസിന് സമീപത്തു നിന്നും റെയില്‍വേ ട്രാക്കിന്റെ ഭാഗത്തേക്ക് നടന്നു പോകുന്നതായി പൊലീസ് കണ്ടെത്തി.ഈ റെയില്‍വേ ട്രാക്കിന്റെ ഭാഗത്ത് നിന്നാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്.റെയില്‍വേ ട്രാക്കിന് അടുത്തുളള പൊന്തക്കാടിന് ഉള്ളില്‍ കുട്ടിയെ ഉപേക്ഷിച്ചതായിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം.
കുട്ടി തനിയെ റെയില്‍വേ ട്രാക്കിലേക്ക് വന്നേക്കാം എന്ന് കരുതിയാകാം പൊന്തക്കാടിനുള്ളില്‍ ഉപേക്ഷിച്ചത് എന്നാണ് പൊലീസിന്റെ വിലയിരുത്തൽ.ഞായറാഴ്ച രാത്രി 12 മണിയോടെ ആണ് കുട്ടിയെ കാണാതാകുന്നത്.ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് കുട്ടിയെ കണ്ടെത്തുന്നത്.