മുഖ്യമന്ത്രിക്ക് ബിജെപിയുമായി അവിഹിത ബന്ധം; കൃഷ്ണന്‍കുട്ടി മന്ത്രിസഭയില്‍ തുടരുന്നത് തെളിവെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: ദേവഗൗഡയുടെ പ്രസ്താവനയോടെ ബിജെപിയുമായി സിപിഎമ്മിന് ബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിന് അടിവരയിടുന്നതാണ് ഈ വെളിപ്പെടുത്തല്‍.കേരളത്തിലെ മുഖ്യമന്ത്രിയേയും മുന്‍ പ്രധാനമന്ത്രിയുടെ പാര്‍ട്ടിയേയും ബന്ധപ്പെടുത്തിയത് ബിജെപി നേതാക്കളാണെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.ബിജെപിയുമായി അവിഹിത ബന്ധം മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തുടര്‍ഭരണത്തിലും കാരണമായത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിഹിതമായ കൂട്ടുകെട്ടാണ്.

മാത്രമല്ല, സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍ കേസുകളെല്ലാം വഴിയില്‍ വെച്ച്‌ അവസാനിപ്പിച്ചത് ബിജെപി സിപിഎം കൂട്ടുകെട്ടു മൂലമാണെന്ന് വിഡി സതീശന്‍ ആരോപിച്ചു.ബിജെപി വിരട്ടി നിര്‍ത്തിയിരിക്കുകയാണ് കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിനെയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതുകൊണ്ടാണ് കേരളത്തിലെ സിപിഎം നേതൃത്വം ഇന്ത്യ മുന്നണിയില്‍ ചേരുന്നതിനെ എതിര്‍ത്തത്.ബിജെപിയും സംഘപരിവാര്‍ ശക്തികളും കേരളത്തിലെ സര്‍ക്കാരിനെ ഭയപ്പെടുത്തി വിരല്‍ത്തുമ്ബില്‍ നിര്‍ത്തിയിരിക്കുകയാണ്.

തൃശൂരില്‍ നടക്കുന്ന ഇഡി അന്വേഷണവും മറ്റൊരു സെറ്റില്‍മെന്റിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.മന്ത്രി കൃഷ്ണന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി തയ്യാറായില്ല.എന്‍ഡിഎ പ്ലസ് എല്‍ഡിഎഫ് ആണ് പിണറായി സര്‍ക്കാരെന്ന് പ്രതിപക്ഷം പരിഹസിച്ചിട്ടും മുഖ്യമന്ത്രി ഒരു പ്രതികരണവും നല്‍കിയില്ല.ഇതോടെ മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും ശരിയായ മുഖം വെളിപ്പെട്ടതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *