കൊച്ചി: ഞങ്ങളുടെ കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു.കുഞ്ഞിനെ ജീവനോടെ വിട്ടിരുന്നുവെങ്കില്‍ മാറി ചിന്തിച്ചേനെ.എന്നാൽ കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുന്നത് വരെ പോരാടുമെന്നും മാതാപിതാക്കള്‍ പറഞ്ഞു.കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് മാതാപിതാക്കളുടെ പ്രതികരണം.
തൻെറ കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കിയാലെ തന്റെ കുട്ടിക്ക് നീതി ലഭിക്കുകയുള്ളുവെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയതില്‍ നന്ദിയുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.ഇതുവരെ എല്ലാ പിന്തുണയും നല്‍കിയ കേരള സര്‍ക്കാരിനും പൊലീസിനും മറ്റെല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ്.ഒപ്പം നിന്നവരോട് നന്ദിയും കടപ്പാടും ഉണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.കേസില്‍ നൂറാം ദിവസമാണ് കോടതി വിധി പ്രസ്താവിക്കുന്നത്.
ഒക്ടോബര്‍ നാലിന് കേസിൻെറ വിചാരണ ആരംഭിച്ച്,26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് എറണാകുളം പോക്‌സോ കോടതി പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്.കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്ത് 100 ദിവസത്തിനകം വിധി പറഞ്ഞ കേസുകള്‍ രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്.കേസിൽ അസ്ഫാക് ആലം മാത്രമാണ് പ്രതി.16 കുറ്റങ്ങളിൽ മൂന്നെണ്ണത്തിന് പരമാവധി വധശിക്ഷ വരെ ലഭിക്കാൻ സാധ്യതയുണ്ട്.