കൊച്ചി: കേരളത്തെ നടുക്കിയ ആലുവ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ.13 വകുപ്പുകളിലാണ് എറണാകുളം പോക്‌സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലാണ് കുറച്ച് മുന്‍പ് കോടതി വിധി പറഞ്ഞത്.രാവിലെ പതിനൊന്നിന് എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധി പ്രസ്താവിച്ചത്.ശിശു ദിനത്തിലും പോക്‌സോ നിയമങ്ങള്‍ രാജ്യത്ത് നിലവില്‍ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയും ഈ കേസിനുണ്ട്.
ജൂലൈ 28 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.അതിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി ആലുവ മാര്‍ക്കറ്റിലെ ആളൊഴിഞ്ഞ കോണില്‍വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിക്കെതിരെ ചുമത്തിയ 13 വകുപ്പുകളിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഈ കേസുകളിലാണ് ശിക്ഷ വിധി പ്രഖ്യാപിച്ചത്.കൊലപാതകം, 12 വയസില്‍ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യല്‍ അടക്കമുള്ള നാലുകുറ്റങ്ങള്‍ക്ക് പരമാവധി വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ്.
പ്രതിയായ അസ്ഫാക് ആലത്തിന് മനസാക്ഷിയില്ലെന്നും വധശിക്ഷയ്ക്ക് അര്‍ഹനാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു.എന്നാല്‍, പ്രതിക്ക് 28 വയസ്സാണ് പ്രായമെന്നും മാനസാന്തരത്തിനുള്ള സാധ്യത കണക്കിലെടുത്തും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.കേസില്‍ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. അന്വേഷണമാരംഭിച്ച് 30 ദിവസത്തിനുള്ളില്‍ കുറ്റപത്രം വന്നു.ഒക്ടോബര്‍ 4 ന് തുടങ്ങിയ വിചാരണ 26 ദിവസത്തിനുള്ളിലാണ് പൂര്‍ത്തിയാക്കി മിന്നല്‍ വേഗത്തിലാണ് വിധി പറഞ്ഞത്.
ബിഹാര്‍ സ്വദേശി അസ്ഫാക് ആലം മാത്രമാണ് കേസിലെ പ്രതി. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്.മൂന്നെണ്ണത്തിന് പരമാവധി വധ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായിരുന്നു.കുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു അസ്ഫാക്കും താമസിച്ചിരുന്നത്.വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാര്‍ക്കറ്റിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച് മദ്യം കുടിപ്പിച്ചായിരുന്നു കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്.
തെളിവ് നശിപ്പിക്കാന്‍ കുട്ടി ധരിച്ചിരുന്ന ബനിയന്‍ തന്നെ എടുത്ത് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി.കുഞ്ഞിനെ ചാക്കില്‍ കെട്ടി കരിയിലകള്‍ക്കുള്ളില്‍ മൂടി.പ്രതിയെ അന്ന് തന്നെ പിടിയിരുന്നു.50 ഓളം സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണം.ബലാത്സംഗക്കേസില്‍ പ്രതി മുമ്പും ജയിലില്‍ കിടന്നിട്ടുണ്ട്.ഇത് അടക്കം എല്ലാം പരിശോധിച്ചാണ് എറണാകുളത്തെ പോക്‌സോ കോടതി ഇന്ന് വിധി പറഞ്ഞത്.