ഷിംല: ഹിമാചൽ പ്രദേശിൽ കോൺഗ്രസ് നേടിയത് മികച്ച വിജയമാണെങ്കിലും മുഖ്യമന്ത്രി പദത്തിനായുള്ള ചരടുവലികൾ നേതൃത്വത്തെ കുഴക്കുന്നു. ബിജെപ്പിക്ക് ഓപ്പറേഷൻ താമരയുടെ സാധ്യതകൾ പരീക്ഷിക്കാൻ കരുത്ത് നൽകും വിധമാണ് രാഷ്ട്രീയ ചർച്ചകൾ. കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ചേർന്നാവും നിർണായക തീരുമനങ്ങൾ എടുക്കുക.
ഹിമാചലിൽ മികച്ച വിജയം നേടിയ ശേഷം മുഖ്യമന്ത്രി തല ചർച്ചകളിലേക്ക് കോൺഗ്രസ് കടന്നതോടെയാണ് ഹൈക്കമാൻഡിന് തലവേദന സൃഷ്ടിക്കപ്പെട്ടത്. ഹിമാചൽ പിസിസി മുൻ അധ്യക്ഷൻ സുഖ് വ്വീന്ദർ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി, മുൻമുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ ഭാര്യയും പിസിസി അധ്യക്ഷയുമായ പ്രതിഭാ സിങ് എന്നിവരാണ് മുഖ്യമന്ത്രിക്കുപ്പായം തയ്ച്ച് കാത്തിരിക്കുന്നത്. ഭൂരിഭാഗം പേരുടെയും പിന്തുണ സുഖ് വീന്ദർ സിങ് സുഖുവിനാണെന്നതും ഹിമാചലലിലെ വിജയത്തിൽ മുഖ്യപങ്ക് വഹിച്ചത് അണികൾക്കിടയിൽ സ്വാധീനമുള്ള പ്രതിഭാ സിങ് ആണെന്നതും നേതൃത്വത്തെ കുഴക്കുന്നു.
മുഖ്യമന്ത്രിമോഹികൾ കൂടിയതോടെ അന്തിമ തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തിയേക്കും. നിയസഭാകക്ഷിയോഗത്തിൽ ഇക്കാര്യങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടാകുമെന്ന്് പ്രതീക്ഷിക്കപ്പെടുന്നു. ഓപ്പറേഷൻ താമര ഭയന്ന് കോൺഗ്രസ് എം.എൽ.എമാരെ ചണ്ഡിഗഢിലേക്ക് മാറ്റിയിരിക്കുകയാണ് കോൺഗ്രസ്. ഹിമാചലിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ചുവെങ്കിലും ബിജെപ്പിക്ക് ഓപ്പറേഷൻ താമരയുടെ സാധ്യതകൾ പരീക്ഷിക്കാൻ കരുത്ത് നൽകും വിധമാണ് രാഷ്ട്രീയ ചർച്ചകൾ ഇവിടെ പുരോഗമിക്കുന്നത്.