തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യ സ്വയം കഴുത്തുഞെരിച്ച് മരിക്കാനോ ആഴത്തില്‍ മുറിവേല്‍പ്പിക്കാനോ ആരോഗ്യമുള്ള വ്യക്തിയായിരുന്നില്ലെന്ന് സുഹൃത്ത് മെറിന്‍ മാത്യൂ. നയനയുടെ മുറിവിനെപ്പറ്റി പൊലീസ് ഒരിക്കലും പറഞ്ഞിരുന്നില്ലെന്ന് നയന മരിച്ചു കിടക്കുന്നത് ആദ്യംകണ്ട മെറിന്‍ പറഞ്ഞു. പലതവണം പൊലീസ് വിളിപ്പിച്ചെങ്കിലും നാലുവര്‍ഷമായിട്ടും ഒന്നും പറഞ്ഞിരുന്നില്ലെന്നും മെറിന്‍ പറയുന്നു.
നയന സൂര്യ വീട്ടിനുള്ളില്‍ മരിച്ച് കിടന്നിട്ട് ഫെബ്രുവരിയില്‍ നാലുവര്‍ഷമാവുകയാണ്. എന്നാല്‍ ഇതുവരെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെപ്പറ്റി നയനയേ ആശുപത്രിയിലെത്തിച്ച സുഹൃത്തുക്കളോട് പറഞ്ഞിരുന്നില്ല. വീട് ബലം പ്രയോഗിച്ചാണ് അന്ന് തുറന്നെങ്കിലും അകത്ത് നിന്ന് പൂട്ടിയിരുന്നതാണോ അതോ വാതില്‍ ഉടക്കി നിന്നതായിരുന്നോ എന്ന് ഉറപ്പിക്കാനാവുന്നില്ലെന്നും സുഹൃത്ത് മെറിന്‍ മാത്യൂ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തുലുകളെ ഞെട്ടലോടെയാണ് സുഹൃത്തുക്കള്‍ കാണുന്നത്. സ്വയം മുറിവേല്‍പ്പിച്ച് മരിച്ചുവെന്നുള്ള വാദം ഇവര്‍ വിശ്വസിക്കുന്നില്ല. ഉയര്‍ന്നുവരുന്ന സംശയങ്ങള്‍ പ്രത്യേകം അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണെന്ന് സുഹൃത്തുക്കള്‍ ആവശ്യപ്പെടുന്നു.
അതേസമയം നയനസൂര്യയുടെ മരണത്തിൽ കൊലപാതക സാധ്യത പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.