കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന സ്വപ്നാ സുരേഷിന്റെ പുതിയ ആരോപണത്തില്‍ ഒന്നും പ്രതികരിക്കാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സ്വപ്ന സുരേഷ് ഫേസ് ബുക്ക് ലൈവില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
മറ്റൊരു രാജ്യത്ത് പുതിയൊരു ജീവിതം തുടങ്ങാന്‍ 30 കോടി നല്‍കാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു .കേരളം വിട്ട് പോകണമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞതായും സ്വപ്നയെ കാണാനായെത്തിയ വിജേഷ് പറഞ്ഞെന്ന് സ്വപ്ന ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് എം വി ഗോവിന്ദന്‍ പ്രതികരിക്കാതെ പോയത്. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഉന്നയിച്ചത്. എം.വി ഗോവിന്ദന്റെ അറിവോടെയാണ് വന്നതെന്നും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായ രേഖകള്‍ നല്‍കണമെന്നും ഇടനിലക്കാരനായ വിജയ് പിള്ള ആവശ്യപ്പെടുകയും പിന്നീട് ഭീക്ഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം. കൊന്നുകളയുമെന്ന് പാര്‍ട്ടി സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി വിജയ് പിള്ള പറഞ്ഞെന്നും സ്വപ്ന ആരോപിച്ചിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. വിഷയം ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസ് അന്വേഷിക്കണമെന്നും ഈ ആരോപണത്തെ നിയമപരമായി നേരിടുമോ എന്ന് ഇവര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.എം.വി ഗോവിന്ദന്റെ അറിവോടെയാണ് വന്നതെന്നും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായ രേഖകള്‍ നല്‍കണമെന്നും ഇടനിലക്കാരനായ വിജയ് പിള്ള ആവശ്യപ്പെടുകയും പിന്നീട് ഭീക്ഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍.
സംസ്ഥാന മുഖ്യമന്ത്രിക്കും ഭരണകക്ഷിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കും എതിരെ ഉന്നയിച്ചത് ദുരാരോപണമാണെങ്കില്‍ അതിനെ നിയമപരമായി നേരിടുമോയെന്നും വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ബി.ജെ.പിക്കും സി.പി.ഐ.എമ്മിനുമിടയില്‍ ഇടനിലക്കാരുണ്ടെന്ന ആരോപണവും വി ഡി സതീശന്‍ ഉന്നയിച്ചു. നേരത്തെ മാധ്യമ പ്രവര്‍ത്തകനായ ഷാജ് കിരണിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ഷാജ് കിരണിന്റെ ബന്ധവും വെളിപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ ഇടനിലക്കാരെ കുറിച്ചും അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.