സി എം രവീന്ദ്രനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷന്‍ കരാറിലെ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാനാണ് രവീന്ദ്രനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ലൈഫ് മിഷന്‍ കരാറില്‍ രവീന്ദ്രന്റെ പങ്കാളിത്തം സൂചിപ്പിക്കുന്ന സ്വപ്ന സുരേഷുമായുളള ശിവശങ്കറിന്റെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഇ.ഡിക്ക് ലഭിച്ചിരുന്നു. രവീന്ദ്രന്റെ ഇടപാടുകളെക്കുറിച്ച് നേരത്തെ സ്വപ്നയും ഇ.ഡിക്ക് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സി.എം രവീന്ദ്രനെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.രവീന്ദ്രനെ ചോദ്യം ചെയ്യണമെന്ന് സ്വപ്ന ആവശ്യപ്പെട്ടിരുന്നു.എല്ലാത്തിനും സഹായം ചെയ്തുകൊടുത്ത ആദ്യത്തെ ഓഫീസര്‍ സിഎം രവീന്ദ്രനാണെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ച് അദ്ദേഹം കേസില്‍ നിന്ന് രക്ഷപെടുകയായിരുന്നെന്നുമായിരുന്നു സ്വപ്നയുടെ മൊഴി.

സ്വപ്നയുടെ മൊഴിയിലടക്കം ഇ.ഡി അന്വേഷണം നടത്തും.കേസില്‍ മൂന്ന് കോടി 38 ലക്ഷത്തിന്റെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. 59 ലക്ഷം രൂപയുടെ കോഴപ്പണമാണ് സന്ദീപ്, സരിത്ത് എന്നിവര്‍ക്ക് നല്‍കിയത്. സന്ദീപിന് പണം നല്‍കിയത് ബാങ്ക് അക്കൗണ്ടിലൂടെയാണെന്നും ഇതിന്റെ രേഖകളുണ്ടെന്നും ഇ.ഡി പറയുന്നു. തിരുവനന്തപുരം സ്വദേശിയായ യദുകൃഷ്ണനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. യൂണിടാക് കമ്പനിയെ സരിത്തുമായി പരിചയപ്പെടുത്തിയത് യദുകൃഷ്ണനാണ്. യദുകൃഷ്ണന് മൂന്ന് ലക്ഷത്തിന്റെ കോഴ ലഭിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *