സിനിമ പകര്‍ത്തിപ്രദര്‍ശിപ്പിച്ചാല്‍ 3 വര്‍ഷം തടവ്;ബില്‍ പാസാക്കി രാജ്യസഭ

സിനിമ പകര്‍ത്തിപ്രദര്‍ശിപ്പിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും നിര്‍മാണച്ചെലവിന്റെ അഞ്ചുശതമാനം പിഴയും ചുമത്താന്‍ ബില്‍ പാസാക്കി രാജ്യസഭ. സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ സിനിമയ്ക്ക് രാജ്യത്ത് മൊത്തമായോ ഭാഗികമായോ അംഗീകാരം പിന്‍വലിക്കാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതടക്കമുള്ള ചട്ടങ്ങളടങ്ങളടങ്ങിയ സിനിമാട്ടോഗ്രാഫി ഭേദഗതി ബില്‍-2023 ആണ് രാജ്യസഭ പാസാക്കിയത്. മണിപ്പുര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയതിന് പിന്നാലെയാണ് ഭരണകക്ഷി അംഗങ്ങളുടെ ചര്‍ച്ചയ്ക്കുശേഷം ശബ്ദവോട്ടോടെ ബില്‍ പാസാക്കിയത്.

പ്രായപൂര്‍ത്തിയാവുന്നവര്‍ക്ക് മാത്രം കാണാവുന്ന എ സര്‍ട്ടിഫിക്കറ്റും എല്ലാവര്‍ക്കും കാണാവുന്ന യു സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനൊപ്പം യുഎ കാറ്റഗറിയില്‍ 7+, 13+, 16+ എന്നിങ്ങനെ വിവിധ പ്രായക്കാര്‍ക്ക് കാണാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 10 വര്‍ഷം എന്നതിനു പകരം എന്നത്തേക്കുമാക്കുന്നതാണ് മറ്റൊരു ഭേദഗതി. പകര്‍പ്പവകാശ ലംഘനത്തിലൂടെ സിനിമാമേഖലയ്ക്ക് ഓരോ വര്‍ഷവും 20,000 കോടിയുടെ നഷ്ടമാണുണ്ടാവുന്നത്.

സിനിമ ലൈസന്‍സിങ് ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിനും പകര്‍പ്പുകള്‍ തടയുന്നതിനുമാണ് പുതിയ നിയമമെന്ന് രാജ്യസഭയില്‍ ബില്ലവതരിപ്പിച്ച് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു. ബലാത്സംഗത്തിനുപകരം പ്രതീകദൃശ്യങ്ങള്‍ കാണിക്കണമെന്നും തെറിവാക്കുകള്‍ ഉപയോഗിക്കരുതെന്നും പറയുന്നത് അത് അനിവാര്യമായ സിനിമകള്‍ക്ക് ദോഷംചെയ്യുമെന്ന് ബി.ജെ.ഡി. അംഗം പ്രശാന്ത നന്ദ ചൂണ്ടിക്കാട്ടി. ഒ.ടി.ടി.യിലൂടെ എല്ലാതരം ഉള്ളടക്കങ്ങളും വീടുകളിലെത്തുന്ന കാലത്ത് യുഎ സര്‍ട്ടിഫിക്കറ്റുകളുടെ വിഭജനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *