‘സാമ്പത്തികസ്ഥിതി ഭദ്രമെന്നത് ചിരിപ്പിക്കുന്ന പ്രസ്താവന, നയപ്രഖ്യാപന പ്രസംഗം ഒത്തുതീർപ്പിന്‍റെ ഭാഗം’

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗമാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പിന്റെ ഫലമാണ് ഈ നയപ്രഖ്യാപന പ്രസംഗം. പ്രസംഗത്തില്‍ കേന്ദ്രത്തിന് തലോടലാണെന്നും അദ്ദേഹം കുറ്റിപ്പെടുത്തി.

പ്രസംഗത്തില്‍ വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണുള്ളത്. സാമ്പത്തിക സ്ഥിതി ഭദ്രം എന്ന ചിരിപ്പിക്കുന്ന പ്രസ്താവനയാണ് ഗവര്‍ണറെ കൊണ്ട് ഇത് പറയിച്ചത്. ശമ്പളം പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ആ യാഥാര്‍ഥ്യത്തെ മറച്ചുവച്ചുവെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

ഏറ്റവും മികച്ച പോലീസ് കേരളത്തിലേത് എന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്. കേരളത്തിലേത് ഏറ്റവും മോശം പോലീസാണ്. പോലീസില്‍ ന്യൂനപക്ഷ ഭൂരിപക്ഷ തീവ്രവാദികള്‍ വരെയുണ്ട്. സെക്രട്ടറിയേറ്റില്‍ അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകരെ വിലക്കിയ സര്‍ക്കാരാണ് മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നത്. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പ്രസംഗത്തില്‍ ഉള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേന്ദ്രത്തെ വിമര്‍ശിക്കേണ്ട ഒത്തിരി കാര്യങ്ങള്‍ ഉണ്ട്. അത്തരം വിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഇല്ല. ഗവര്‍ണര്‍വിമര്‍ശനത്തിന് തയ്യാറായില്ലെന്നാണ് അര്‍ഥമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

കേന്ദ്രം അനുമതി നല്‍കിയാലും സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പിഎഫ്‌ഐ ജപ്തിയുടെ മറവില്‍ നിരപരാധികളായ ആളുകളുടെ സ്വത്ത് കണ്ടുകെട്ടുന്നു ഇതിനെതിരെയാണ് മുസ്ലിം ലീഗ് പറഞ്ഞത്. ഇത് ഗൗരവമായി പരിശോധിക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *