കാസർകോട്: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം. കാസര്‍കോട്ട് കുഴിമന്തി കഴിച്ചതിനു പിന്നാലെ പെണ്‍കുട്ടി മരിച്ചു.
കാസർകോട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വതിയാണ് മരിച്ചത്. ആറ് ദിവസത്തിനിടെ രണ്ടു പേരാണ് ഭക്ഷ്യവിഷബാധയേറ്റ് കേരളത്തില്‍ മരിച്ചത്.
ഉദുമയിലെ അല്‍ റൊമാന്‍സിയ ഹോട്ടലില്‍ നിന്ന് വാങ്ങിയ കുഴിമന്തി കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയായിരുന്നു അഞ്ജുശ്രീ പാര്‍വതി. ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ പുതുവത്സരത്തലേന്നാണ് ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. വീട്ടില്‍വെച്ച് കുടുംബത്തിനൊപ്പമാണ് കഴിച്ചത്. കുഴിമന്തി കഴിച്ചവര്‍ക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. അഞ്ജുശ്രീ പാര്‍വതിയുടെ നില മോശമായി. തുടര്‍ന്ന് കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ വെച്ച് ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവരും. ഇവിടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റമോര്‍ട്ടത്തിനായി കൊണ്ടുപോകും. ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ആറ് ദിവസത്തിനിടെ രണ്ടു പേരാണ് ഭക്ഷ്യവിഷബാധയേറ്റ് കേരളത്തില്‍ മരിച്ചത്.