സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ആര്‍ത്തവാവധി; 18 തികഞ്ഞ വിദ്യാർഥിനികള്‍ക്ക് 2 മാസം പ്രസവാവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍. ബിന്ദുവാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കൂടാതെ, പതിനെട്ട് വയസ് തികഞ്ഞ വിദ്യാര്‍ഥിനികള്‍ക്ക് പരമാവധി അറുപത് ദിവസത്തെ പ്രസവാവധിയും അനുവദിച്ചു.

കുസാറ്റിലും കേരള സാങ്കേതിക സര്‍വകലാശാലയിലും വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ചുകൊണ്ട് തീരുമാനമുണ്ടായതിന് പിന്നാലെയാണ് എല്ലാ സർവകലാശാലകളിലും ആര്‍ത്തവാവധിയും പ്രസവാവധിയും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. മന്ത്രി ആര്‍. ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും ഇത് ബാധകമാകും. പതിനെട്ട് വയസ് തികഞ്ഞ എല്ലാ വിദ്യാര്‍ഥികള്‍ക്കും അറുപത് ദിവസത്തെ പ്രസവാവധി അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധിയുള്‍പ്പെടെ ഹാജർ 73 ശതമാനം ആയി നിശ്ചയിച്ചുകൊണ്ടാണ് ഇപ്പോള്‍ ഉത്തരവിറക്കിയിരിക്കുന്നത്. സര്‍വകലാശാല നിയമങ്ങളില്‍ ഇതിനാവശ്യമായ ഭേദഗതി സര്‍ക്കാര്‍ കൊണ്ടുവരും. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ നിലവില്‍ 75 ശതമാനം ഹാജരാണ് വേണ്ടത്.

ആര്‍ത്തവാവധി പരിഗണിച്ച് 73 ശതമാനം ഹാജരുണ്ടെങ്കിലും വിദ്യാര്‍ഥിനികള്‍ക്ക് പരീക്ഷയെഴുതാമെന്നുള്ള ഭേദഗതി കൊച്ചി സാങ്കേതിക സര്‍വകലാശാല കൊണ്ടുവന്നിരുന്നു. ഇതിനുപിന്നാലെയാണ് എല്ലാ സര്‍വകലാശാലകളിലും ഇത് നടപ്പാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *