വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദിയുടെ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് വിഴിഞ്ഞത്ത് ഇന്ന് വൈകിട്ട് ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുന്ന മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. മാർച്ച് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദി സംഘടനയായിരിക്കുമെന്ന മുന്നറിയിപ്പോടെ പൊലീസ് നോട്ടിസ് നൽകി.

പൊലീസ് അനുമതിയില്ലാതെ മാർച്ച് നടത്താനിരിക്കെയാണ് നടപടി. വൈദികരുടെ നേതൃത്വത്തിലുള്ള സമരത്തിനെതിരെയാണ് ഹിന്ദു ഐക്യവേദിയുടെ മാർച്ച്. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് അറുന്നൂറോളം പൊലീസിനെ വിന്യസിച്ചു.
വിഴിഞ്ഞം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നു സംസ്ഥാനത്തു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും പൊലീസ് വിന്യാസം നടത്താനാണു ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാറിന്റെ നിർദേശം.

തീരദേശ സ്റ്റേഷനുകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുഴുവൻ പൊലീസുകാരും ഡ്യൂട്ടിയിൽ ഉണ്ടാകണമെന്നും ഡിഐജിമാരും ഐജിമാരും നേരിട്ടു കാര്യങ്ങൾ നിരീക്ഷിക്കണമെന്നും നിർദേശിച്ചു. പൊലീസുകാരുടെ അവധിക്കും നിയന്ത്രണം ഏർപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *