വാട്സാപ് ഗ്രൂപ്പിൽനിന്ന് പുറത്താക്കി; അഡ്മിന്റെ നാവ് മുറിച്ച് അഞ്ചംഗ സംഘം

പുനെ: വാട്സാപ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതെന്ന് ആരോപിച്ച് ഗ്രൂപ്പ് അഡ്മിനായ യുവാവിനെ അഞ്ച് പേർ ക്രൂരമായി മർദിച്ചു. ഇദ്ദേഹത്തിന്റെ നാവ് മുറിച്ചു. ഡിസംബർ 28ന് രാത്രി 10ന് മഹാരാഷ്ട്രയിലെ പുനെയിൽ ഫുർസുങ്കി ഏരിയയിലാണ് സംഭവം.

ഓം ഹൈറ്റ്‌സ് ഹൗസിങ് സൊസൈറ്റിയിലെ ചെയർപേഴ്സണാണ് അഞ്ചു പേർക്കെതിരെ ഹദാപ്‌സർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അഞ്ചുപേർക്കെതിരെയും കേസെടുത്തു.
പരാതിക്കാരിയുടെ ഭർത്താവ് അഡ്മിനായി ‘ഓം ഹൈറ്റ്‌സ് ഓപ്പറേഷൻ’ എന്ന പേരിൽ ഹൗസിങ് സൊസൈറ്റിയിലെ താമസക്കാർക്കിടയിൽ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അടുത്തിടെ പ്രതികളിലൊരാളെ ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കി. ഇതിൽ ക്ഷുഭിതനായ ഇയാൾ, എന്തിനാണ് തന്നെ ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതെന്ന് ചോദിച്ച് പരാതിക്കാരിയുടെ ഭർത്താവിന് വാട്‌സാപ്പിൽ സന്ദേശമയച്ചു. എന്നാൽ, മറുപടി നൽകിയില്ല. തുടർന്ന് കാണണമെന്ന് പറഞ്ഞ് പ്രതി ഫോൺ വിളിച്ചു.

പരാതിക്കാരിയും ഭർത്താവും ഓഫിസിൽ ഇരിക്കെ പ്രതികൾ അഞ്ചുപേരും കൂടി ഓഫിസിലെത്തി. റാൻഡം മെസേജുകള്‍ അയച്ചതിനാലാണ് പുറത്താക്കിയതെന്ന് പരാതിക്കാരിയുടെ ഭർത്താവ് പറഞ്ഞെങ്കിലും അഞ്ചുപേരും ചേർന്ന് മർദിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ നാവ് മുറിച്ചു. ഗുരുതരമായി പരുക്കേറ്റെന്നാണ് വിവരം. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *