രാഷ്ട്രീയ കുറ്റവാളികൾക്ക് ശിക്ഷാ ഇളവ്; ലഭിക്കുക 15 ദിവസം മുതൽ ഒരു വർഷം വരെ

തിരുവനന്തപുരം: രാഷ്ട്രീയ കുറ്റവാളികൾ ഉൾപ്പെടെയുള്ള തടവുകാരുടെ ശിക്ഷാ കാലാവധി ഇളവു ചെയ്തു വിട്ടയയ്ക്കാനുള്ള മാനദണ്ഡങ്ങൾക്കു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ശിക്ഷയുടെ കാലാവധി കണക്കാക്കി 15 ദിവസം മുതൽ ഒരു വർഷം വരെ ഇളവു നൽകും. രാഷ്ട്രീയ കുറ്റവാളികളിൽ ജീവപര്യന്തം കഠിന തടവിനു ശിക്ഷിക്കപ്പെട്ടവർക്കു മാത്രം ഇളവു ലഭിക്കില്ല. നിലവിൽ രാഷ്ട്രീയ കുറ്റവാളികൾക്ക് ആർക്കും ഇളവു നൽകിയിരുന്നില്ല.

റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, പുനരേകീകരണ ദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ തടവുകാർക്കു ശിക്ഷാ ഇളവ് അനുവദിക്കാറുണ്ട്. അതിന്റെ ഭാഗമായാണു മാനദണ്ഡങ്ങൾ തയാറാക്കിയത്. അർഹതയില്ലാത്തവർ ഇളവു നേടുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് അധികൃതർ പറയുന്നു.

കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ഉപദ്രവിച്ചവർ, ലഹരി മരുന്നു കേസിൽ ഉൾപ്പെട്ടവർ തുടങ്ങിയവരും രാഷ്ട്രീയ കുറ്റവാളികളുമാണു ശിക്ഷാ ഇളവ് അനുവദിക്കാത്തവരുടെ പട്ടികയിൽ ഉണ്ടായിരുന്നത്. കൊലക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്നു ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവർ ഒഴികെയുള്ള രാഷ്ട്രീയ കുറ്റവാളികളെ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കി. വധ ഗൂഢാലോചന, മറ്റു സഹായങ്ങൾ, വധശ്രമം തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ കുറ്റവാളികൾക്ക് അതോടെ ഇളവിന് അർഹത ലഭിക്കും.

∙ ഇളവ് ഇങ്ങനെ:

3 മാസം വരെ തടവിനു ശിക്ഷിക്കപ്പെട്ടവർക്ക്– 15 ദിവസം ഇളവ്.

3– 6 മാസം വരെ തടവ്– 1 മാസം ഇളവ്.

6 മാസം–1 വർഷം തടവ്– 2 മാസം.

1– 2 വർഷം തടവ്– 3 മാസം.

2– 5 വർഷം തടവ്– 4 മാസം.

5–10 വർഷം തടവ്– 5–6 മാസം എന്നിങ്ങനയാണ് ഇപ്പോൾ ഇളവ് അനുവദിച്ചിരിക്കുന്നത്.

രാഷ്ട്രീയ കുറ്റവാളികൾ ഒഴികെയുള്ള ജീവപര്യന്തം തടവുകാർക്കു പരാമവധി ഒരു വർഷം വരെ ഇളവ് അനുവദിക്കാം. 14 വർഷത്തെ ശിക്ഷാ കാലാവധി ഇവർക്കു ബാധകമായിരിക്കും.

ആഭ്യന്തര വകുപ്പിന്റെ 2018ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇളവിനുള്ള കാലാവധി ശിക്ഷാ കാലത്തിന്റെ പകുതിയോ പരമാവധി രണ്ടു വർഷം വരെയോ എന്നാണു തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച്, നാല് വർഷം ശിക്ഷ ലഭിച്ചവർക്കും രണ്ട് വർഷം കഴിഞ്ഞു പുറത്തിറങ്ങാൻ സാധിച്ചിരുന്നു. അതു തടയാനാണ് ഓരോ വർഷത്തെയും ഇളവിനുള്ള പട്ടിക പ്രഖ്യാപിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *