മലപ്പുറം: കോട്ടപ്പടിയിലെ മൈജിയിൽ നിന്ന് ഫോൺ വാങ്ങിച്ച ഉപഭോക്താവിനെ വഞ്ചിച്ചു. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇ.എം.ഐ വഴി വാങ്ങിച്ച ഫോണിനാണ് മൈജിയിൽ നിന്ന് പറഞ്ഞ തുകയേക്കാൾ ഓരോമാസവും പലിശ അധികം ഈടാക്കുന്നതെന്ന് മലപ്പുറം സ്വദേശി നിസാർ. മൈജിയിൽ നേരിട്ടെത്തി കാര്യം അന്വേഷിക്കുമ്പോൾ ഇവർ കൈമലർത്തുകയാണെന്നും യുവാവ് പറയുന്നു.
സുഹൃത്തിനുവേണ്ടി മൊബൈൽ ഫോൺ വാങ്ങിക്കാനായാണ് കഴിഞ്ഞ സെപ്റ്റംബർ 19ന് മൈജിയുടെ ഷോറൂമിൽ നിസാർ എത്തുന്നത്. തന്റെ പക്കലുള്ള എസ്.ബി.ഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നതെന്നും , സുഹൃത്തിനുവേണ്ടിയാണ് വാങ്ങിക്കുന്നതെന്നും പറഞ്ഞു. തുടർന്ന് ക്രെഡിറ്റ് കാർഡ് പരിശോധിച്ച ശേഷം അധികം തുക അടവ് വരില്ലെന്നും ഇ.എം.ഐ തുക മാത്രം അടച്ചാൽ മതിയാകുമെന്നും പറഞ്ഞു.
എന്നാൽ ഇത്തരത്തിൽ എല്ലാഫോണുകളും വാങ്ങിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ചില ഫോണുകൾ മാത്രം കാണിച്ചു നൽകി. ഈ ഫോണുകൾക്കു മാത്രമാണ് ഇൻട്രസ്റ്റ് ഒഴിവാക്കുകയെന്ന് പറഞ്ഞു. പണം പിടിക്കുന്നത് ക്രെഡിറ്റ് കാർഡ് ആണെങ്കിലും ഇത്തരം ഫോണുകൾക്കു മാത്രമുള്ള ഓഫർ ആണെന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഈ സമയത്ത് ഇക്കാര്യങ്ങൾ തനിക്ക് മനസ്സിലായിരുന്നില്ല. തുടർന്ന് ഇവർ കാണിച്ചു നൽകിയ ഫോണുകളിൽ നിന്ന് ഒന്നു തന്നെയെടുത്തു. ഫോൺ വാങ്ങിക്കാൻ ഈ സമയത്തു സുഹൃത്തും വന്നിരുന്നു. ഇവർകൂടി പരിശോധിച്ച ശേഷമാണ് ഫോൺ എടുത്തതെന്നും യുവാവ് പറയുന്നു. ഓപ്പോയുടെ എഫ്-21 എസ്. പ്രോയാണ് സെലക്ട് ചെയ്തത്. ഇതിന് 25999രൂപയാണ് വില. തുടർന്ന് ഇ.എം.ഐ തുക 2240.99രൂപയാണെന്ന് പറഞ്ഞ് ബില്ലും നൽകി. ആദ്യഘട്ടത്തിൽ ചെറിയൊരു തുക പ്രോസസിംങ് തുക പിടിക്കുമെന്ന് പറഞ്ഞു. അതു ക്രെഡിറ്റ് കാർഡിൽ നിന്ന് പിടിക്കുകയും ചെയ്തു. ഇനി മറ്റു തുകയൊന്നും ഉണ്ടാകില്ലെന്നും ഇ.എം.ഐ തുക മാത്രം അടച്ചാൽ മതിയെന്നും പറഞ്ഞാണ് ഫോൺ നൽകിയത്.
ഈ സമയത്ത് കാർഡ് പരിശോധിച്ച് ഉറപ്പുവരുത്തിയാണ് ഇക്കാര്യങ്ങൾ ഇവർ പറഞ്ഞത്. എന്നാൽ പിന്നീട് ഓരോമാസവും ഇ.എം.ഐ തുക പിടിക്കുന്നതിന് പുറമെ ഇൻട്രസ്റ്റ് ആയി 245.41രൂപയും, ജി.എസ്.ടി എന്നു പറഞ്ഞ് 44.17രൂപയും അക്കൗണ്ടിൽ നിന്ന് പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. രണ്ടുമാസം തുടർച്ചയായി തുക പോയതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് മൈജിയിൽ നേരിട്ടെത്തി കാര്യം അന്വേഷിച്ചത്. എന്നാൽ ഈ സമയത്ത് ഇവർ കൈമലർത്തുകയായിരുന്നു. ഇത് ഞങ്ങൾക്കറിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും യുവാവ് പറഞ്ഞു.