കണ്ണൂർ: മട്ടന്നൂർ ബസ് സ്റ്റാന്റിലെ അനധികൃത പാർക്കിംഗിനെതിരെ പോലീസ് നടപടി തുടങ്ങി. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നിർത്തിയിട്ട് ഗതാഗതക്കുരുക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
മട്ടന്നൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നഗരസഭ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടും മട്ടന്നൂർ നഗരത്തിലെ അനധികൃത വാഹനപാർക്കിംഗ് നിയന്ത്രിക്കാൻ കഴിയുന്നില്ല. വിവിധയിടങ്ങളിൽ പാർക്കിംഗ് നിരോധിച്ചു കൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടും അനധികൃത പാർക്കിംഗ് വീണ്ടും തുടരുകയാണ്. വിമാനത്താവളം പ്രവർത്തനം തുടങ്ങിയതോടെ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി കൂടിയിരുന്നു. നഗരസഭ പലവട്ടം പാർക്കിംഗ് ക്രമീകരണങ്ങൾ നടപ്പാക്കിയെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല.
ബസ് സ്റ്റാന്റിന് പുറമെ റോഡിനിരുവശത്തും വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ഇത് പരിഹരിക്കാനാണ് നഗരസഭ വിവിധ സ്ഥലങ്ങളിൽ ‘ നോ പാർക്കിംഗ്’ ബോർഡുകൾ സ്ഥാപിച്ചത്. ബസുകൾ ഏറെ പ്രയാസപ്പെട്ടാണ് ബസ് സ്റ്റാന്റിലേക്കും പുറത്തേക്കും പ്രവേശിക്കുന്നത്. ഇരുചക്ര വാഹനങ്ങളും കാർ, വാൻ തുടങ്ങിയ വാഹനങ്ങൾ മണിക്കൂറോളം നിർത്തിയിടുന്നതായുള്ള പരാതി ഉയർന്നതോടെയാണ് മട്ടന്നൂർ എസ്‌ഐ കെ.വി.ഉമേശന്റെ നേതൃത്വത്തിൽ നടപടി ആരംഭിച്ചത്. വാഹനങ്ങളുടെ നമ്പറും ഫോട്ടോയും കോടതിയിൽ നൽകിയാണ് പിഴ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുക