ബ്രഹ്മപുരത്ത് പട്ടാളപ്പുഴുവിനെ ഉപയോഗിച്ചുള്ള പ്ലാന്റിന് കോർപ്പറേഷൻ കൗണ്‍സിൽ ചേർന്ന് വേഗത്തിൽ അനുമതി നൽകണമെന്ന് ഹൈക്കോടതി. പ്രദേശത്തെ ജലാശയങ്ങളിലെ സാമ്പിളുകൾ പരിശോധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് നൽകാനും ഇടക്കാല ഉത്തരവ്. ബ്രഹ്മപുരം വിഷയം ഹൈക്കോടതി ഈ മാസം 18 ലേക്ക് മാറ്റി.
ബ്രഹ്മപുരം വിഷയം പരിഗണിക്കാനായി ജസ്റ്റിസുമാരായ ബച്ചു കുര്യൻ തോമസ്, പി ഗോപിനാഥ് എന്നിവരുൾപ്പെട്ട പ്രത്യേക ബഞ്ച് രൂപീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ബ്രഹ്മപുരത്ത്
പട്ടാളപ്പുഴുവിനെ ഉപയോഗിച്ചുള്ള പ്ലാന്റിന് കോർപ്പറേഷൻ കൗണ്‍സിൽ ചേർന്ന് വേഗത്തിൽ അനുമതി നൽകണം.
ജലാശയങ്ങളിലെ സാന്പിളുകൾ പരിശോധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് സമർപ്പിക്കണം. ബ്രഹ്മപുരത്ത് കെട്ടിക്കിടക്കുന്ന മാലിന്യം സംസ്കരിക്കുന്നതിനായുള്ള ടെൻഡർ നടപടികളുടെ പുരോഗതി അറിയിക്കാനുമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജി വീണ്ടും പരിഗണിക്കുന്ന ഈ മാസം 18 നു മുൻപ് തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം. ബ്രഹ്മപുരത്ത് നിലവിൽ 7 ലക്ഷം ടൺ മാലിന്യം കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കൊച്ചി കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചത്. ഈ മാലിന്യം സംസ്കരിക്കാൻ എത്ര സമയം വേണ്ടിവരുമെന്ന് ആരാഞ്ഞ കോടതി, പ്രശ്നം പരിഹരിക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും ഓർമ്മിപ്പിച്ചു.
ബ്രഹ്മപുരത്ത് മാലിന്യം കത്തിയുള്ള ചാരം അടക്കമുള്ള മാലിന്യം കടന്പ്രയാറിലേക്ക് ഒഴുകാതിരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണം, ജൈവ മാലിന്യം സംസ്കരിക്കാനുള്ള താൽക്കാലിക പ്ലാന്റ് ഉണ്ടാകണമെന്നും, ബിപിസിഎല്ലിന്റെ പ്ലാന്റ് വേഗത്തിൽ നിർമിക്കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. ബ്രഹ്മപുരത്തെ ചാരമുൾപ്പെടെയുള്ള മാലിന്യം കടമ്പ്രയാറിലേക്ക് മാലിന്യം എത്തുന്നുണ്ടോ എന്ന് പരിശോധിക്കും, മാലിന്യ സംസ്കരണം പ്രദേശത്തെ എങ്ങനെ ബാധിച്ചുവെന്നും പഠിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ സംബന്ധിച്ച് ഒരു മാസത്തിനുള്ളിൽ ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ജില്ലാ കളക്ടർ കോടതിയെ അറിയിച്ചിട്ടുണ്ട്.