ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ വിഷപ്പുക മൂലമുള്ള പ്രതിസന്ധിയില്‍ ആശങ്ക പങ്കുവച്ച് മോഹന്‍ലാല്‍

കൊച്ചി: വിഷമയമായ പുക ശ്വസിച്ച്, കൊച്ചിയിലെ വീടുകളില്‍ എന്റെ അമ്മയെപ്പോലെ എത്രയോ അമ്മമാരുണ്ട് എന്നതാണ് ഏറെ ദിവസമായി ഏറ്റവും വലിയ വേദന ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ വിഷപ്പുക മൂലമുള്ള പ്രതിസന്ധിയില്‍ ആശങ്ക പങ്കുവച്ച് മോഹന്‍ലാല്‍ പറഞ്ഞു.

വയോധികരും കുഞ്ഞുങ്ങളും രോഗികളുമുള്‍പ്പെടെ ഇങ്ങനെ കഴിയേണ്ടിവരുന്നതു പേടിപ്പെടുത്തുന്ന കാര്യമാണ്. ശ്വാസകോശങ്ങളിലെത്തുന്ന ഈ പുകയുടെ ഭവിഷ്യത്ത് ഒരുപക്ഷെ ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടി വന്നേക്കാം. പ്രകൃതിദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അല്ല, മനുഷ്യനുണ്ടാക്കിയ ദുരന്തമാണ് ഇതെന്നതാണു കൂടുതല്‍ ഖേദകരം.

ഞാന്‍ രാജസ്ഥാനിലെ പൊഖ്‌റാനില്‍ ഷൂട്ടിങ്ങിലാണ്. പലരും പറഞ്ഞു ലാല്‍ രക്ഷപ്പെട്ടുവെന്ന്. ആരും സ്ഥിരമായി അന്യനാട്ടില്‍ താമസിക്കില്ലല്ലോ. അതുകൊണ്ടുതന്നെ താല്‍ക്കാലികമായി നാടുവിട്ട ആരും രക്ഷപ്പെടുന്നില്ല. നാളെയോ മറ്റന്നാളോ ഇതെല്ലാം അവരെയും കാത്തിരിക്കുന്നുണ്ട്. ഇത് ആരുടെ വീഴ്ചയാണെന്ന തര്‍ക്കത്തിനിടെ അടിയന്തര പരിഹാരം ചര്‍ച്ച ചെയ്യാതെ പോകുന്നു. കൊച്ചിപോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടാകുമോ.

5 വര്‍ഷം മുന്‍പു ഞാനൊരു കുറിപ്പില്‍ മാലിന്യം കൈവിട്ടുപോകുന്ന പ്രശ്‌നമാകുമെന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആ കത്ത് മുഖ്യമന്ത്രിക്കും നല്‍കിയിരുന്നു. മാലിന്യം സംസ്‌കരിക്കാന്‍ മികച്ച സംവിധാനമുണ്ടായാല്‍ ജനം സ്വയം അത്തരം സംസ്‌കാരം പിന്തുടരും. തിരുവനന്തപുരത്തെ മാലിന്യ സംസ്‌കരണ ചര്‍ച്ചയ്ക്കു വേണ്ടി 5 യോഗങ്ങളില്‍ ഞാന്‍ പങ്കെടുത്തു. എല്ലാ യോഗത്തിലും പറയുന്നത് ഒരേ കാര്യമായതോടെ ഇനി വരുന്നില്ലെന്നു പറഞ്ഞു. ചര്‍ച്ചകൊണ്ടു മാത്രം ഒന്നും നടക്കില്ല; നടപടി വേണം. മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *