ന്യൂഡൽഹി: പ്രളയകാലത്ത് നൽകിയ അരിയുടെ കാശ് അടിയന്തരമായി വേണമെന്ന് മോദി സർക്കാർ, സബ്സിഡിയിൽ നിന്ന് തിരിച്ചു പിടിക്കുമെന്ന ഭീഷണിക്ക് വഴങ്ങി കേരളം. പണം നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പ് വെച്ചു.കേന്ദ്രത്തിന് നല്കാൻ ഖജനാവിൽ നിന്ന് 205.81 കോടി രൂപ ഉടൻ കണ്ടെത്തണം.
2018 ആഗസ്റ്റിൽ കേരളത്തെ പിടിച്ച് കുലുക്കിയ പ്രളയകാലത്ത് സൗജ്യന വിതരണത്തിന് കേന്ദ്രം നൽകിയ അരിയുടെ പണം കേന്ദ്ര സർക്കാരിന്റെ ഭീഷണിക്ക് വഴങ്ങി തിരിച്ച് നൽകാൻ കേരളം തയ്യാറെടുക്കുന്നു. അരി വിഹിതത്തിന്റെ പണം ഉടൻ നൽകിയില്ലെങ്കിൽ എസ്ഡിആർഎഫ് ഫണ്ടിൽ നിന്ന് തിരിച്ച് പിടിക്കുമെന്ന ഭീഷണിക്ക് വഴങ്ങിയാണ്,കേരളം നിവൃത്തിയില്ലാതെ പണം തിരികെ അടയ്ക്കാൻ തീരുമാനിച്ചത്.
പ്രളയകാലത്ത് 89,540 മെട്രിക്ക് ടൺ അരി എഫ്സിഐ വഴി കേരളത്തിന് നൽകിയിരുന്നു. ഇതിന്റെ ബിൽ തുകയായ 205. 81 കോടി രൂപ ഉടൻ നൽകണം എന്നാണ് കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം.പണം തിരികെ നൽകുന്നില്ലെങ്കിൽ അടുത്ത സാമ്പത്തിക വർഷത്തെ ഭക്ഷ്യ സബ്സിഡിയിൽ നിന്നോ എസ്ഡിആർ എഫ് ഫണ്ടിൽ നിന്നോ തിരികെ പിടിക്കുമെന്ന ഭീഷണിക്ക് വഴങ്ങിയാണ് നിവൃത്തിയില്ലാതെ പണം തിരികെ നൽകാൻ കേരളം തീരുമാനിച്ചിരിക്കുന്നത്.