പഴശ്ശി അണക്കെട്ടിൽ ജലസംഭരണം തുടങ്ങി

കണ്ണൂർ: പഴശി അണക്കെട്ടിന്റെ ഷട്ടറുകൾ പൂർണമായും അടച്ച് ജല സംഭരണം തുടങ്ങി. 16 ഷട്ടറുകളുമടച്ചാണ് വെള്ളം സംഭരിക്കുന്നത്.

മഴക്കാലം അവസാനിക്കുകയും തുലാവർഷം പ്രതീക്ഷിച്ച നിലയിൽ ലഭിക്കാതിരിക്കുകയും ചെയ്തതോടെ പദ്ധതിയെ ആശ്രയിക്കുന്ന ബാരാപ്പോൾ, ബാവലി പുഴകളിൽ ജലവിതാനം ക്രമാതീതമായി താണിരുന്നു. എന്നാൽ നീരൊഴുക്ക് കുറഞ്ഞിരുന്നില്ല. ഇതാണ് വേനൽ കനക്കുന്നതിന് മുമ്പേ പദ്ധതിയുടെ 16 ഷട്ടറുകളും അടച്ച് ജലസംഭരണം തുടങ്ങിയത്.

കണ്ണൂർ ജില്ലയിലെ എൺപത് ശതമാനത്തോളം പ്രദേശങ്ങൾക്കും ദാഹജലദായിനിയാണ് പഴശി ഡാം. മുപ്പതിലധികം പഞ്ചായത്തുകൾക്കും കണ്ണൂർ കോർപ്പറേഷനും അഞ്ച് നഗരസഭകൾക്കും പഴശിയിൽ നിന്നാണ് ജലം വിതരണം നടത്തുന്നത്. ജപ്പാൻ സഹായത്തോടെ നിർമ്മിച്ച തളിപ്പറമ്പ്, ആന്തൂർ നഗരസഭകൾക്ക് കുടിവെള്ളം നൽകുന്ന പട്ടുവം പദ്ധതി, കണ്ണൂർ പട്ടണ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്ന കൊളച്ചേരി പദ്ധതി, തലശേരി മേഖലക്ക് കുടിവെള്ളം നൽകുന്ന അഞ്ചരക്കണ്ടി പദ്ധതി തുടങ്ങി ആറോളം വൻ കുടിവെള്ള പദ്ധതികളാണ് പഴശിയെ ആശ്രയിക്കുന്നത്.

കണ്ണൂർ വിമാനത്താവളത്തിലേക്കും പഴശിയിൽ നിന്നാണ് വെള്ളമെത്തിക്കുന്നത്. ഇരിട്ടി, മട്ടന്നൂർ നഗരസഭകളിൽ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തിയും അവസാന ഘട്ടത്തിലാണ്. ഈ വർഷം 16 കിലോമീറ്റർ കനാൽ വഴി വെള്ളം എത്തിക്കുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗം കൂടിയാണ് നേരത്തേ ഷട്ടറുകൾ അടച്ച് ജലസംഭരണത്തിന് ശ്രമം നടക്കുന്നത്. ഷട്ടർ അടച്ച് ഒറ്റ ദിവസം കൊണ്ട് തന്നെ പദ്ധതിയിൽ അഞ്ചു മീറ്ററോളം ജലം ഉയർന്നു. തുലാവർഷം കുറവാണെങ്കിലും പുഴയിൽ നീരൊഴുക്ക് കുറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ രണ്ടാഴ്ചക്കകം സംഭരണി പൂർണശേഷി കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

26.52 ആണ് പദ്ധതിയുടെ സംഭരണശേഷി. എന്നാൽ പത്ത് വർഷത്തോളമായി പുഴയിലെ മണൽ ലേലം ചെയ്യാത്തതും കല്ലും, മണലും, മരങ്ങളും മറ്റും വന്നടിഞ്ഞ് പുഴയുടെ ആഴം കൂടിയ ഭാഗങ്ങളെല്ലാം ഇല്ലാതായ അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ മുൻകാലങ്ങളിൽ സംഭരിച്ചു നിർത്തിയിരുന്ന ജലത്തിന്റെ അളവ് ഏറെ കുറയാനാണ് സാദ്ധ്യത.

Leave a Reply

Your email address will not be published. Required fields are marked *