തിരുവനന്തപുരം: വഴയിലയിൽ പങ്കാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി രാകേഷിനെ യാണ് പൂജപ്പുര ജില്ലാ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് പങ്കാളി സിന്ധുവിനെ ഇയാൾ വെട്ടിക്കൊന്നത്.
രാവിലെ 9.30 ഓടെയായിരുന്നു കൊലപാതകം. റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ, രാകേഷ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സിന്ധുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യയും കുട്ടികളുമുള്ള രാകേഷ്, സിന്ധുവുമായി അടുപ്പത്തിലായതോടെ പത്തനംതിട്ടയിൽനിന്ന് തിരുവനന്തപുരത്തെത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു. അടുത്തിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തന്റെ പണവും സ്വത്തും തട്ടിയെടുക്കാൻ സിന്ധു ശ്രമിക്കുകയാണെന്ന് രാകേഷ് ആരോപിച്ചു. തുടർന്ന് രാകേഷ് സമീപത്തെ മറ്റൊരു വീട്ടിൽ ഒറ്റയ്ക്ക് താമസം ആരംഭിച്ചു. ഇതിന്റെ തുടർച്ചയായാണ് കൊലപാതകം.