അഗർത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് ബി.ജെ.പി. കേന്ദ്ര നേതൃത്വം .
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി.യുടെ ‘ട്രബിള്‍ഷൂട്ടര്‍’ ഹിമന്ദ ബിശ്വ ശര്‍മയെ ഉടന്‍ ത്രിപുരയിലേക്ക് അയക്കും. 60 അംഗ നിയമസഭയില്‍ ബി.ജെ.പി. 32 സീറ്റ് നേടിയപ്പോള്‍ സഖ്യകക്ഷിയായ ഐ.പി.എഫ്.ടി. ഒരു സീറ്റില്‍ ജയിച്ചു.
നിലവിലെ മുഖ്യമന്ത്രി മണിക് സാഹയെ ഒരുവിഭാഗം പിന്തുണയ്ക്കുമ്പോള്‍, മുന്‍ മുഖ്യന്ത്രി ബിപ്ലബ് കുമാര്‍ ദേവിന്റെ പക്ഷം പ്രതിമ ഭൗമിക്കിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നു. ഈ അഭിപ്രായഭിന്നത കാരണമാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത്. കേന്ദ്ര സഹമന്ത്രിയായ പ്രതിമയ്ക്ക് വനിത എന്ന ആനുകൂല്യമുണ്ട്.ബിപ്ലബ് കുമാറിനെ മുഖ്യന്ത്രി സ്ഥാനത്തുനിന്ന് മാറ്റി കഴിഞ്ഞ മാര്‍ച്ച് 14-നാണ് മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത്. അദ്ദേഹത്തിന് ഈ സ്ഥാനത്ത് ഒരുവര്‍ഷം തികയ്ക്കാനായില്ല. മാത്രമല്ല, സാഹയെ മുന്‍നിര്‍ത്തിയാണ് ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ഗോത്രവര്‍ഗ മേഖലയില്‍ തിപ്ര മോത്തയുടെ സ്വാധീനത്തെ ചെറുത്തുനില്‍ക്കാനായത് മണിക് സാഹയുടെ മികവാണെന്നും നേതൃത്വം കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തില്‍ പ്രതിമ ഭൗമിക്കിനെ ഉപമുഖ്യമന്ത്രിയാക്കി പ്രശ്നം പരിഹരിക്കുമെന്നാണ് സൂചന.ബുധനാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡ തുടങ്ങിയവര്‍ പങ്കെടുക്കും.