ഗൗരിയമ്മ പാർട്ടിയിൽ നിന്നു പുറത്തായതിൽ ഖേദപ്രകടനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കെ ആർ ​ഗൗരിയമ്മയ പാർട്ടിയിൽ നിന്ന് പുറത്ത് പോയതിൽ ഖേദപ്രകടനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിർഭാഗ്യവശാലാണ്, ഒരു ഘട്ടത്തിൽ കെ.ആർ.ഗൗരിയമ്മയ്ക്ക് പാർട്ടിയിൽ നിന്നു പുറത്തുപോകേണ്ടി വന്നതെന്നും ഗൗരിയമ്മയുടെ ആ നടപടി അവരെ സ്നേഹിച്ചിരുന്നവരെ ഏറെ വേദനിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുറത്ത് പോയിട്ടും ​ഗൗരിയമ്മ വീണ്ടും പാർട്ടിയോട് അനുഭാവം പുലർത്തിയത് രാഷ്ട്രീയ പുരോഗമന ശക്തികൾക്ക് സന്തോഷകരമായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കെ.ആർ.ഗൗരിയമ്മ ഫൗണ്ടേഷന്റെ പ്രഥമ ഗൗരിയമ്മ പുരസ്കാരം ലാറ്റിനമേരിക്കൻ വിപ്ലവ നായകൻ ചെ ഗുവേരെയുടെ മകൾ ഡോ. അലീഡ ചെ ഗുവേരയ്ക്കു നൽകുകയായിരുന്നു മുഖ്യമന്ത്രി.

ഗൗരിയമ്മയും ചെ ഗുവേരയും സമാനതകളില്ലാത്ത പോരാളികളാണ്. തിരസ്കരിക്കപ്പെട്ടവർക്കും വേദനിക്കുന്നവർക്കുമായി പോരാടാൻ ഇരുവരും സ്വയം വഴി തിരഞ്ഞെടുത്തു. സുഖമായി കഴിയുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഇരുവർക്കുമുണ്ടായിരുന്നെങ്കിലും അതെല്ലാം വിട്ടെറിഞ്ഞ് ചൂഷണത്തിനും അനീതിക്കും എതിരായ പോരാട്ടത്തിനായി പ്രക്ഷുബ്ധമായ തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. മാർക്സിസത്തോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് ചെയും ഗൗരിയമ്മയും ഒരേ ലക്ഷ്യത്തിലേക്കു സഞ്ചരിച്ചു. നൂറാം വയസ്സിലും ജനങ്ങൾക്കിടയിൽ നിൽക്കാൻ മാർക്സിയൻ ആദർശങ്ങളാണ് ഗൗരിയമ്മയെ തുണച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ലോകത്തെവിടെയുമുള്ള ജനകീയ പോരാട്ടങ്ങൾക്ക് എക്കാലവും ശക്തി പകരുന്നതാണ് ഗൗരിയമ്മയുടെ ഓർമകളെന്ന് പുരസ്കാരം ഏറ്റുവാങ്ങി അലീഡ ചെ ഗുവേര പറഞ്ഞു. രാജ്യാന്തര മാനങ്ങളുള്ള പ്രക്ഷോഭകാരിയുടെ പേരിലുള്ള പുരസ്കാരം പോരാടുന്ന മനുഷ്യർക്കായി സമർപ്പിക്കുകയാണെന്നും അവർ വ്യക്തമാക്കി.

അർഥവത്തായ മാറ്റങ്ങൾക്കു ശ്രമിച്ച ഗൗരിയമ്മയുടെ പേരിലുള്ള പുരസ്കാരം അലീഡ ചെ ഗുവേരയ്ക്കു നൽകുന്നതിലൂടെ സമത്വവും സമാധാനവും നിറഞ്ഞ സാമൂഹിക ചുറ്റുപാടുകൾ ലോകമെങ്ങും സൃഷ്ടിക്കുന്നതിനുള്ള സന്ദേശമാണ് നൽകുന്നതെന്ന് അധ്യക്ഷനായിരുന്ന എം.എ.ബേബി പറഞ്ഞു. ബിനോയ് വിശ്വം എംപി ഗൗരിയമ്മ അനുസ്മരണ പ്രഭാഷണം നടത്തി. എം.എ.ആരിഫ് എംപി, സി.എസ്.സുജാത, പി.കെ.ശ്രീമതി, മാങ്കോട് രാധാകൃഷ്ണൻ, ചിന്ത ജെറോം, ഡോ. പി.സി.ബീനാകുമാരി, സംഗീത് ചക്രപാണി തുടങ്ങിയവർ പ്രസംഗിച്ചു. അലീഡ ചെ ഗുവേരയുടെ മകൾ പ്രഫ. എസ്തഫാനിയ ഗു വേരയും ചടങ്ങിനെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *