കർപ്പൂരാഴി ഘോഷയാത്ര സന്നിധാനത്ത്

ശബരിമല: ശബരിമല മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർ ഒരുക്കിയ കർപ്പൂരാഴി ഘോഷയാത്ര സന്നിധാനത്ത് നടന്നു. കർപ്പൂരാഴി സന്നിധാനത്തെ ഉത്സവാന്തരീക്ഷ മാക്കി മാറ്റി.

ദീപാരാധനയ്ക്ക് ശേഷം കൊടിമരത്തിന് മുന്നിൽനിന്നും ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് കർപ്പൂരാഴിയ്ക്ക് അഗ്നി പകർന്നു.
തുടർന്ന് പുലിവാഹനമേറിയ അയ്യപ്പന്റെയും ദേവതകളുടേയും കാവടിയാട്ടത്തിന്റെയും വിളക്കാട്ടത്തിന്റെയും മയിലാട്ടത്തിന്റെയും അകടമ്പടിയോടെ കർപ്പൂരാഴി ഘോഷയാത്ര മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലിൽ എത്തി പതിനെട്ടാം പടിയ്ക്കു മുന്നിൽ സമാപിച്ചു.

സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാർ, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസർ രവികുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശാന്തകുമാർ, ശബരിമല പൊലീസ് സ്‌പെഷ്യൽ ഓഫീസർ ആനന്ദ്, എ.ഡി.എം. വിഷ്ണുരാജ്, പി.ആർ.ഒ. സുനിൽ അരുമാനൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ശബരിമലയിൽ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാരും ഘോഷയാത്രയിൽ പങ്കെടുത്തു.

നാദസ്വരം, തകിൽ, പാണ്ടിമേളം, ചെണ്ടമേളം തുടങ്ങിയ വാദ്യങ്ങൾ കർപ്പൂരാഴി ഘോഷയാത്രയ്ക്കു ശ്രവ്യ വിസ്മയം തീർത്തു. പുലിപ്പുറത്തേറിയ മണികണ്ഠൻ, പന്തളരാജാവ്, വെളിച്ചപ്പാട്, വാവർ സ്വാമി, പരമശിവൻ, പാർവതി, സുബ്രമണ്യൻ, ഗണപതി, മഹിഷി, ഗരുഡൻ, തുടങ്ങിയ ദേവതാവേഷങ്ങൾ ഉൾപ്പെടുത്തിയ കർപ്പൂരാഴി ഘോഷയാത്ര സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *