കോലി വരെ പിന്നിൽ, പുതിയ റെക്കോർഡുമായി സ്മിത്ത്

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ക്രിക്കറ്റ് ലോകം സാക്ഷിയായത് ഓസ്ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തിന്റെ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡിനായിരുന്നു. ലോര്‍ഡ്ഡിലെ സെഞ്ചൂറിയന്‍മാരുടെ പട്ടികയില്‍ വീണ്ടും അയാളുടെ പേര് ചേര്‍ക്കപ്പെട്ടു. ഇന്നിംഗ്സുകളുടെ എണ്ണത്തില്‍ ഏറ്റവും വേഗത്തില്‍ 32 സെഞ്ചുറികള്‍ തികച്ച താരം എന്ന നേട്ടമാണ് സ്മിത്ത് സ്വന്തമാക്കിയിരിക്കുന്നത്. ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ സ്മിത്ത് മൂന്നക്കം കണ്ടതോടെയാണ് തകര്‍പ്പന്‍ റെക്കോര്‍ഡ് സ്മിത്ത് തന്റെ പേരിനൊപ്പം ചേര്‍ത്തത്. ഇന്ത്യയോട് 9, 3 തവണ വെസ്റ്റ് ഇന്‍ഡീസിനോട് , കൂടാതെ ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകളോട് രണ്ട് വീതം ഇങ്ങനെ നീളുകയാണ് സ്മിത്തിന്റെ സെഞ്ചുറികള്‍. ഇംഗ്ലണ്ടിനെതിരായുളള സ്മിത്തിന്റെ 12 ാം സെഞ്ചുറിയാണിത്. ഇംഗ്ലണ്ടിനെതിരെയാണ് ഏറ്റവും കൂടുതല്‍ ടെസ്റ്റ് പരമ്പരകള്‍ ഉള്ളതെങ്കിലും ഇന്ത്യക്കെതിരേയും മികച്ച റെക്കോര്‍ഡാണ് സ്മിത്തിനുള്ളത്. ഏറ്റവും വേഗത്തില്‍ 32 സെഞ്ചുറികള്‍ തികച്ച താരം എന്ന നേട്ടം സ്മിത്തിന് സ്വന്തം പേരിലാക്കി. കരിയറിലെ 99-ാം ടെസ്റ്റ് ഇംഗ്ലണ്ടിനെതിരെ കളിക്കുന്ന സ്റ്റീവ് സ്മിത്ത് ഇതിനകം തന്നെ 9000 റണ്‍സ് ക്ലബില്‍ കയറിക്കഴിഞ്ഞു.

2010ല്‍ സ്മിത്ത് ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മൈതാനമാണ് ലോര്‍ഡ്സ്. ലോര്‍ഡ്സിലെ ഒരറ്റത്ത് ഓസീസ് വിക്കറ്റുകള്‍ കൊഴിയുമ്പോഴും പതറാതെ കളിച്ച സ്മിത്ത് 169 പന്തില്‍ മൂന്നക്കം കണ്ടു. എന്നാല്‍ ആഷസ് ചരിത്രത്തില്‍ സ്മിത്ത് മറ്റൊരു സെഞ്ചുറി കൂടി തികച്ചപ്പോഴും മടക്കം ആരാധകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തില്‍ സുന്ദരമായ ഒരു ക്യാച്ചിലൂടെയായിരുന്നു.

ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്സില്‍ ജിമ്മി ആന്‍ഡേഴ്സണെ ബൗണ്ടറി നേടി സെഞ്ചുറി തികച്ച സ്റ്റീവ് സ്മിത്ത് പിന്നാലെ അതിവേഗം സ്‌കോര്‍ ചെയ്യാനുള്ള ശ്രമമായിരുന്നു. കരുതലോടെ അത്രനേരം കളിച്ച സ്മിത്തിന് പക്ഷേ, ഇന്നിംഗ്സിലെ 96-ാം ഓവറിലെ രണ്ടാം പന്തില്‍ ജോഷ് ടംഗിനെതിരെ അലക്ഷ്യ ഷോട്ടിന് ശ്രമിച്ച് ഗള്ളിയില്‍ ബെന്‍ ഡക്കെറ്റിന്റെ പറക്കും ക്യാച്ചില്‍ മടങ്ങേണ്ടി വന്നു. കാണികളുടെയും സഹതാരങ്ങളുടേയും വലിയ കയ്യടി നേടിയായിരുന്നു സ്മിത്തിന്റെ മടക്കം.

ഫാബുലസ് ഫോര്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറി എന്ന നേട്ടവും സ്മിത്തിന്റെ പേരിലാണ്. സ്മിത്തിന് 99 മത്സരങ്ങളില്‍ 32 ഉം, ജോ റൂട്ടിന് 132 മത്സരങ്ങളില്‍ 30 ഉം കെയ്ന്‍ വില്യംസണിന് 94 കളികളില്‍ 28 ഉം വിരാട് കോലിക്ക് 109 മത്സരങ്ങളില്‍ 28 ഉം ടെസ്റ്റ് സെഞ്ചുറികളാണ് നിലവിലുള്ളത്. എന്നാല്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര ശതകങ്ങളുള്ള സജീവ താരങ്ങളില്‍ എന്നാല്‍ നാലാം സ്ഥാനത്ത് മാത്രമാണ് സ്മിത്ത്. 75 സെഞ്ചുറികളുമായി വിരാട് കോലി തലപ്പത്ത് തുടരുമ്പോള്‍ 46 എണ്ണമുള്ള ജോ റൂട്ടിനും 45 എണ്ണമുള്ള ഡേവിഡ് വാര്‍ണറിനും പിന്നിലാണ് 44 ശതകങ്ങളുമായി സ്റ്റീവ് സ്മിത്ത്.

Leave a Reply

Your email address will not be published. Required fields are marked *