ഒരു മാസമായി പനിച്ച് വിറച്ചുകൊണ്ടിരിക്കുകയാണ് കേരളം. എച്ച്1എന്‍1 രോഗബാധിതരുടെ എണ്ണം കൂടുന്നു. ഒരു മാസത്തിനിടെ 64 പേര്‍ക്ക് രോഗം ബാധിച്ചു. ഇന്നലെ മാത്രം 4 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു, 14 പേര്‍ക്ക് രോഗലക്ഷണമുണ്ട്. 138 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിതീകരിച്ചിട്ടുണ്ട്. എച്ച്1എന്‍1 രോഗബാധിതരുടെ എണ്ണം കൂടുതലുള്ളത് പത്തനംതിട്ട തിരുവല്ല മേഖലയിലാണ്. അപകട സാധ്യതയില്ലെന്നും ചികിത്സ ഫലപ്രദമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചുണ്ടെങ്കിലും ആശങ്കയിലാണ് ജനങ്ങള്‍.
ആദ്യം എച്ച്1എന്‍1 പനി ആരോഗ്യവകുപ്പ് ശ്രദ്ധിച്ചിരുന്നില്ലെങ്കിലും പിന്നീട് അതിനായി ശ്രദ്ധകേന്ദ്രീകരിച്ചു. എച്ച്1എന്‍1 ബാധിച്ച് മരിച്ചവരുടെ എണ്ണം ഈ മാസം 9 കടന്നിരിക്കുന്നു. ഡെങ്കിപ്പനി മരണം ആറും, എലിപ്പനി മരണം അഞ്ചുമാണ്. എങ്കിലും എച്ച്1എന്‍1 ആണ് ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നത്. ഇന്നലെ മാത്രം പനിക്ക് ചികില്‍സ തേടിയത് 12,776 പേരാണ്. ഇതില്‍ കുട്ടികളും ഉള്‍പ്പെടുന്നു എന്നത് ഏറെ വേദനയുണ്ടാക്കുന്നതാണ്. പ്രതിരോധം മറ്റ് പനികളിലേക്ക് മാത്രം കേന്ദ്രീകരിക്കുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാകുന്നതെന്ന ആരോപണവുമുണ്ട്. ഇടവിട്ടുള്ള മഴയും രോഗം കൂടാനിടയാകുന്നു.വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്തരുടെ വിലയിരുത്തല്‍.
എന്താണ് എച്ച്1എന്‍1 പനി
പന്നിപ്പനി എന്ന് വിളിക്കുന്ന എച്ച്1എന്‍1 2009 -10 വര്‍ഷങ്ങളിലാണ് മനുഷ്യര്‍, പന്നികള്‍, പക്ഷികള്‍ തുടങ്ങിയവയെ എല്ലാം ബാധിക്കുന്ന ഒരു രോഗം ഉണ്ടാകുന്നത്. തുടര്‍ന്ന് ലോകാരോഗ്യ സംഘടന 2009 ല്‍ ഇതിനെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. കാരണം, ആ വര്‍ഷം 2,84,400 പേര്‍ എച്ച്1എന്‍1 മൂലം മരിച്ചിരുന്നു. പിന്നീട് 2010 ഓഗസ്റ്റ് ആയതോടെ എച്ച്1എന്‍1 ന്റെ തീവ്രത കുറയുകയും രോഗബാധിതര്‍ സുഖം പ്രാപിക്കാനും തുടങ്ങി. എങ്കിലും ഇതൊരു സീസണല്‍ പനിയായി നിലനില്‍ക്കുന്നു. ഗര്‍ഭിണികളില്‍, ജീവിതശൈലീ രോഗങ്ങളുള്ളവര്‍ക്ക്, വാര്‍ദ്ധക്യസഹചമായ രോഗങ്ങളുള്ളവര്‍ക്കും എച്ച്1എന്‍1 പനി തീവ്രമായേക്കാം. അതുകൊണ്ടുതന്നെ രോഗത്തെ നിസാരമായി കാണാനും സാധിക്കില്ല. ഇതിന്റെ ലക്ഷണങ്ങള്‍ സാധാരണ വൈറസ് രോഗങ്ങള്‍ക്ക് സമാനമാണ്. പക്ഷേ ഇവ വേഗത്തില്‍ പ്രകടമാകുന്നു, ഇടവിട്ടുള്ള പനി, പേശികളിലെ വേദന, ചുമ, തൊമണ്ടവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം വന്നാല്‍ ഉടന്‍ ചികില്‍സ്സിക്കുക എന്നതാണ് രോഗത്തെ പ്രധിരോധിക്കാനുള്ള പോംവഴി.