സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. ഇന്നലെ മാത്രം പനി ബാധിച്ചവരുടെ എണ്ണം 13,000 കടന്നു. ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കി. പനി പ്രതിരോധത്തിന്റെ ഭാഗമായി കൊതുകിന്റെ ഉറവിടം നശിപ്പിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ഒപ്പം സംസ്ഥാനത്ത് ഡ്രൈ ഡേ ആചരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്നും വീടുകളില്‍ നാളെയും ഡ്രൈ ഡേ ആചരിക്കാനാണ് നിര്‍ദേശം.
പനിയുള്ള കുട്ടികളെ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ സ്‌കൂളില്‍ അയക്കരുതെന്നും നിര്‍ബന്ധമായും ചികിത്സ തേടണമെന്നും രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ പറയുന്നു. കുട്ടിയുടെ രോഗവിവരം സ്‌കൂളില്‍ നിന്ന് അന്വേഷിക്കണം, ഒരു ക്ലാസില്‍ പല കുട്ടികള്‍ക്ക് പനിയുണ്ടെങ്കില്‍ ക്ലാസ് ടീച്ചര്‍ പ്രധാനാധ്യാപകനെയും അദ്ദേഹം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറെയും അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. പനിയുടെ ലക്ഷണങ്ങളെ കരുതിയിരിക്കാനും നിര്‍ദേശത്തില്‍ പറയുന്നു.
ചുമ, തുമ്മല്‍, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ മുന്‍കരുതലെന്ന നിലയില്‍ മാസ്‌ക് ധരിക്കുകയും, അകലം പാലിക്കുകയും ചെയ്യുക. എല്ലാ സ്‌കൂളുകളിലും ഒരു അധ്യാപകര്‍ പകര്‍ച്ചവ്യാധി നോഡല്‍ ഓഫിസറായി പ്രവര്‍ത്തിക്കുക. പകര്‍ച്ചവ്യാധി പിടിപെടുന്ന കുട്ടികളെയും ജീവനക്കാരെയും കുറിച്ചുളള വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് സ്‌കൂളില്‍ ഡേറ്റ ബുക്ക് ഏര്‍പ്പെടുത്തുക, ശനിയാഴ്ച എല്ലാ വിദ്യാഭ്യാസ ഓഫിസിലും ശുചീകരണ പ്രവര്‍ത്തനം നടത്തണം, സപെഷല്‍ ആരോഗ്യ അസംബ്ലി വെള്ളിയാഴ്ച സ്‌കൂളുകളില്‍ ചേരുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.