തിരുവനന്തപുരം: കെഎസ്ആർടിസി വിഷയത്തിൽ ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ എ കെ ബാലൻ. ഗതാഗതമന്ത്രിയുടെ നിലപാട് എൽഡിഎഫ് സർക്കാരിന്റെ നയത്തിന് വിരുദ്ധമെന്നാണ് എ കെ ബാലന്റെ വിമർശനം.
കെഎസ്ആർടിസി ജീവനക്കാരെ മൊത്തമായി ബാധിക്കുന്ന പ്രശ്നത്തിൽ തീരുമാനമെടുത്തത് ഏകപക്ഷീയമായാണെന്നും എ.കെ ബാലൻ കുറ്റപ്പെടുത്തി.ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനം ഏകപക്ഷീയമാണ്. സംഘടനകളുമായി വേണമെങ്കിൽ ചർച്ച നടത്താനുള്ള നിലപാട് സർക്കാർ നയത്തിന് വിരുദ്ധമാണ്. മാനേജ്മെന്റ് ഒരു പ്രത്യേക സംഘടനയെ വഴിവിട്ട് സഹായിക്കുന്നുവെന്നും എ കെ ബാലൻ വിമർശിച്ചു.
കെഎസ്ആർടിസി ജീവനക്കാർക്ക് ഗഡുക്കളായി ശമ്പളം നൽകാനുള്ള തീരുമാനം മാനേജ്മെന്റിന്റേതാണെന്നാണ് ആന്റണി രാജുവിന്റെ വിശദീകരണം. വിഷയത്തിൽ വിവാദം ഉണ്ടാക്കേണ്ട ആവശ്യമില്ല. പ്രായോഗിക തീരുമാനത്തെ തള്ളിക്കളയേണ്ടതില്ല. ആവശ്യപ്പെട്ടാൽ യൂണിയനുകളുമായി ചർച്ച നടത്താൻ തയ്യാറാണ്. ടാർഗറ്റും പുതിയ ഉത്തരവും തമ്മിൽ ബന്ധമില്ല. പുതിയ ശമ്പള ഉത്തരവിൽ അപാകതയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.