വാഷിംഗ്ടൺ ഡിസി: കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് യുഎസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരേ ക്രിമിനൽ കുറ്റം ചുമത്താൻ ശുപാർശ. കലാപത്തെ കുറിച്ച് അന്വേഷിച്ച കോൺഗ്രസ് സമിതിയാണ് ക്രിമിനൽ കുറ്റങ്ങൾ ചുമത്തണമെന്ന് ശുപാർശ ചെയ്തത്.
കലാപത്തിനു പ്രേരണ നല്കൽ, ഔദ്യോഗിക നടപടിക്രമങ്ങൾക്കു തടസമുണ്ടാക്കൽ, സർക്കാരിനെ വഞ്ചിക്കൽ എന്നീ കുറ്റങ്ങൾ ചുമത്താനാണ് ശുപാർശ. ജസ്റ്റീസ് ഡിപാർട്ട്മെൻറാണ് ശുപാർശകളിൽ നടപടി എടുക്കേണ്ടത്.
പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപിനെ തോല്പിച്ച ജോ ബൈഡൻറെ വിജയം സാക്ഷ്യപ്പെടുത്താൻ യുഎസ് കോൺഗ്രസ് 2021 ജനുവരി ആറിന് കാപ്പിറ്റോൾ മന്ദിരത്തിൽ സമ്മേളിക്കവേ ട്രംപിൻറെ അനുയായികൾ ഇരച്ചുകയറി കലാപം നടത്തുകയായിരുന്നു.
പല തവണകളായി നടന്ന വിചാരണകളിൽ ആയിരത്തിലധികം സാക്ഷികളിൽനിന്നു മൊഴിയെടുത്താണ് കമ്മിറ്റി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
അമേരിക്കയിൽ മുൻ പ്രസിഡൻറിനെതിരേ ക്രിമിനൽ കുറ്റം ചുമത്താനുള്ള ശുപാർശ കോൺഗ്രസ് സമിതി നല്കുന്നത് ഇതാദ്യമാണെന്ന് പറയുന്നു. അതേസമയം, നടപടി വേണമോ എന്ന കാര്യം ജസ്റ്റീസ് ഡിപാർട്ട്മെൻറിനു തീരുമാനിക്കാം.
ജസ്റ്റീസ് ഡിപാർട്ട്മെൻറ് സ്വന്തം നിലയിലും ട്രംപിനെതിരേ അന്വേഷണങ്ങൾ നടത്തുന്നുണ്ട്. കാപ്പിറ്റോൾ കലാപത്തിനു പുറമേ, ട്രംപ് രഹസ്യ രേഖകൾ ഒളിപ്പിച്ചു എന്നതടക്കമുള്ള ആരോപണങ്ങളിലാണിത്.
ട്രംപിനെ വിചാരണ ചെയ്യണമോ എന്നതിൽ തീരുമാനം എടുക്കാനായി യുദ്ധകുറ്റവിദഗ്ധനായ അഭിഭാഷകൻ ജാക്ക് സ്മിത്തിനെ ജസ്റ്റീസ് ഡിപാർട്ട്മെൻറ് മേധാവി മെറിക് ഗാർലാൻറ് കഴിഞ്ഞമാസം ചുമതലപ്പെടുത്തിയിരുന്നു.