ചെങ്ങന്നൂർ: കല്ലിശ്ശേരി പള്ളിയിലെ മോഷണക്കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. തിരുവല്ല തിരുമൂലപുരം മംഗലശ്ശേരി കോളനിയിൽ മണിയൻ ആണ് അറസ്റ്റിലായത്. ചെങ്ങന്നൂർ കല്ലിശ്ശേരി സെൻറെ മേരീസ് ക്‌നാനായ വലിയപള്ളിയിൽ കഴിഞ്ഞ ഒക്ടോബർ നാലിന് പുലർച്ചെയാണ് മോഷണം നടന്നത്.
പള്ളിയുടെ വാതിൽ കുത്തിതുറന്ന് അകത്തു കടന്ന പ്രതി കാണിക്ക വഞ്ചിയിൽനിന്നും 10,000 രൂപയോളമാണ് മോഷ്ടിച്ചത്. പള്ളിയുടെ മുന്നിലുള്ള സിസിടിവി ക്യാമറ രണ്ട് പേർ ചേർന്ന് തുണികൊണ്ട് മറക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്.
ഇതാണ് പ്രതികളെ കുറിച്ച് സൂചന നല്കിയത്. ആലപ്പുഴ നിന്നെത്തിയ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് തിരുവല്ല തിരുമൂലപുരം മംഗലശ്ശേരി കോളനിയിൽ മണിയനെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതിയായ മണിയൻ നാലു മാസം മുന്പ് ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയെങ്കിലും വീട്ടിലെത്തിയിരുന്നില്ല. ഇതിനിടെ ഇയാൾ മറ്റൊരു മോഷണക്കേസിൽ ചങ്ങനാശ്ശേരി പൊലീസിന്റെ പിടിയിലായിരുന്നു. ചെങ്ങന്നൂർ പൊലീസ് എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് . ഇയാളുടെ സഹായിയെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പള്ളിയുടെ വാതിൽപ്പാളി പൊളിച്ച് അകത്തുകയറി വഞ്ചികുറ്റിയിൽ നിന്നും 3000 രൂപയുടെ നാണയങ്ങളും നോട്ടുകളും ഇയാൾ മോഷ്ടിച്ചത്. അതേ ദിവസം തന്നെ കായംകുളം ഗവൺമെന്റ് യു പി സ്കൂളിലെ ഓഫീസ് കെട്ടിടത്തിന്റെ ഓടാമ്പൽ തകർത്ത് അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന രൂപയും, രണ്ട് മൊബൈൽ ഫോണുകളും ഇയാൾ കവർന്നു.