തൃശ്ശൂർ: ചേലക്കരയിൽ കറണ്ട് ഉപയോഗിച്ച് കാട്ടുപന്നിയെ കെണിവച്ച് പിടിച്ച ഇറച്ചി വനം വകുപ്പ് കണ്ടെടുത്തു. ചേലക്കര വെങ്ങാനെല്ലൂർ മെലാംകോൽ സ്വദേശി മാത്യു പി.ജെയുടെ വീട്ടിൽ നിന്നുമാണ് ഇറച്ചി കണ്ടെടുത്തത്.
വൈദ്യുതി ലൈനിൽ നിന്ന് അനധികൃതമായി കറണ്ട് ഉപയോഗിച്ചാണ് ഇയാൾ കാട്ടുപന്നിയെ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി ഇയാളുടെ വീട്ടിലെത്തിയത്. ഉദ്യോഗസ്ഥരെ കണ്ടതോടെ ഇയാൾ വീട്ടിൽ നിന്നും ഇറങ്ങിയോടി. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന് പുറകിൽ നിന്ന് പന്നി മാംസവും അവശിഷ്ടങ്ങളും കണ്ടെടുത്തു. പന്നിയെ കറണ്ട് വച്ച് പിടിക്കാൻ ഉപയോഗിക്കുന്ന മുള കമ്പും വയറും കണ്ടെത്തിയിട്ടുണ്ട്. മായന്നൂർ ഫോറസ്റ്റ് ഡെപ്യുട്ടി റെയ്ഞ്ച് ഓഫീസർ എം.വി.ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം വനം വകുപ്പ് ഊർജ്ജിതമാക്കി.