തിരുവനന്തപുരം: കരിപ്പൂർ ദമ്മാം എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം 168 യാത്രക്കാരുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി രാവിലെ 9.45ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തപ്പോൾ പിൻഭാഗം താഴെ ഉരസിയിരുന്നു. ഹൈഡ്രോളിക് ഗിയറിന്റെ തകരാറാണോ എന്ന് സംശയമുണ്ട്. ഇന്ധനത്തിന്റെ അളവ് കുറച്ച് ലാൻഡിങ് സാധ്യമാക്കുകയായിരുന്നു മണിക്കൂറുകളോളം ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം കുറച്ച ശേഷമായിരുന്നു സുരക്ഷിതമായി വിമാനം നിലത്തിറക്കിയത്.
വിമാനം ഉച്ചയ്ക്ക് 12.15 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. വിമാനം അടിയന്തരമായി ഇറക്കാൻ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെടുകയും അനുമതി നൽകുകയുമായിരുന്നു. സുരക്ഷിതമായി വിമാനം നിലത്തിറക്കുന്നതിന് വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അടിയന്തര ഘട്ടം നേരിടാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. യാത്രക്കാരെ പിന്നീട് പുറത്തെത്തിച്ച് ഹോട്ടലുകളിലേക്ക് മാറ്റി. വിമാനം ചാക്കയിലുള്ള ഹാങർ യൂണിറ്റിലേക്കും മാറ്റി.