ഇന്ന് സംസ്ഥാന ബജറ്റ്; കേരളം പ്രതീക്ഷിക്കുന്ന മുഖ്യ പ്രഖ്യാപനങ്ങൾ ഇവയാണ്…

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ ഒമ്പത് മണിക്കാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുക. ധനപ്രതിസന്ധിയിൽനിന്നു കരകയറാൻ ലക്ഷ്യമിട്ടുള്ളതാകും ബജറ്റ് എന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂനികുതിയിലും ഭൂമിയുടെ ന്യായവിലയിലും വർധന പ്രതീക്ഷിക്കുന്ന ബജറ്റിൽ ക്ഷേമപെൻഷൻ വർധിപ്പിക്കാനുള്ള വഴികളും സർക്കാർ തേടുന്നുണ്ട്.

സംസ്ഥാനത്ത് ധന പ്രതിസന്ധി തുടർന്നേക്കുമെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്ന സാഹചര്യത്തിൽ ഇത് മറികടക്കാൻ എന്തെല്ലാം നിർദ്ദേശങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് ഉറ്റുനോക്കുന്നത്. ചെലവു ചുരുക്കുന്നതിനോടൊപ്പം വരുമാന വർദ്ധനക്കുള്ള നിർദ്ദേശങ്ങളും ബജറ്റിൽ ഉണ്ടാകും. നികുതികൾ കൂട്ടാനും സർക്കാർ സേവനങ്ങൾക്ക് കൂടുതൽ പണമീടാക്കാനും പിഴത്തുകകൾ കൂട്ടാനുമെല്ലാം നടപടി വരും.

ഭൂനികുതിയിലും ന്യായവിലയിലുമെല്ലാം കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ കിഫ്ബി വഴി വൻകിട പദ്ധതി പ്രഖ്യാപനങ്ങൾക്ക് സാധ്യതയില്ല. വിദ്യാഭ്യാസ ആരോഗ്യമേഖലകളിലും കൃഷി അടക്കം അടിസ്ഥാന സൗകര്യമേഖലകളും ബജറ്റ് പ്രത്യേകം പരിഗണിക്കും. ക്ഷേമ പെൻഷൻ വർദ്ധന പേലുള്ള നയപരമായ കാര്യങ്ങളിലും ജനപക്ഷ സമീപനം ഉണ്ടാകാനാണ് സാധ്യത.

പെൻഷൻ വർധിപ്പിച്ചാൽ സർക്കാരിനു താങ്ങാൻ കഴിയാത്തത്ര ബാധ്യത വരുത്തിവയ്ക്കുമെന്നാണ് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകുന്നതെങ്കിലും രാഷ്ട്രീയ തീരുമാനമെന്ന നിലയിൽ 100 രൂപയുടെ വർധന ധനമന്ത്രിയുടെ ആലോചനയിലുണ്ടെന്നാണു സൂചന. ഇതു പ്രഖ്യാപിച്ചാൽ‌ അരക്കോടി പെൻഷൻകാർക്ക് ഇപ്പോൾ ലഭിക്കുന്ന ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്ന് 1700 രൂപയായി പ്രതിമാസം വർധിക്കും. പടിപടിയായി പെൻഷൻ 2500 രൂപയാക്കുമെന്നായിരുന്നു എൽഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം.

പ്രതീക്ഷിക്കുന്ന മുഖ്യ പ്രഖ്യാപനങ്ങൾ:

∙ ഇന്ധനത്തിനും മദ്യത്തിനും ഒഴികെ നികുതികളിൽ വർധന

∙ ഭൂമിയുടെ ന്യായവില വർധിപ്പിക്കൽ

∙ റബർ, നാളികേരം, പച്ചക്കറികൾ എന്നിവയുടെ താങ്ങുവിലയിൽ വർധന

∙ ഇലക്ട്രിക് വാഹനങ്ങൾക്കു കൂടുതൽ ഇളവുകൾ

∙ കെഎസ്ആർടിസിക്കു വേണ്ടി പുതിയ പാക്കേജ്

∙ പെൻഷൻ പരിഷ്കരണ കുടിശികയുടെ വിതരണം

∙ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഭാഗികമായി അനുവദിക്കൽ

∙ വിഴിഞ്ഞം, കെ–ഫോൺ പദ്ധതികളുടെ പൂർത്തീകരണം

∙ വിദ്യാർഥികളുടെ വിദേശത്തേക്കുള്ള ഒഴുക്കു തടയാൻ ഉന്നതവിദ്യാഭ്യാസരംഗത്തു സമഗ്ര അഴിച്ചുപണി

∙ വന്യജീവികളുടെ നാട്ടിലേക്കുള്ള കടന്നുകയറ്റം നേരിടാൻ‌ പദ്ധതി

∙ ജെൻഡർ തുല്യതയ്ക്കായി നവോത്ഥാന പദ്ധതികൾ

Leave a Reply

Your email address will not be published. Required fields are marked *